പത്തനംതിട്ട : കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സ്വിഫ്റ്റ് ബസുകളിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെ കുറഞ്ഞ നിരക്ക് ഈടാക്കി കണ്ടക്ടർമാർ യാത്ര അനുവദിക്കുന്നതായി വിജിലൻസിന്റെ കണ്ടെത്തൽ. യാത്രക്കാരിൽ നിന്ന് വാങ്ങുന്ന പണം കണ്ടക്ടർമാർ കൈക്കലാക്കുകയാണ്. കഴിഞ്ഞ ദിവസം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ടിക്കറ്റ് നൽകാതെ പണം പോക്കറ്റിലാക്കിയ എം പാനൽ കണ്ടക്ടറെ കയ്യോടെ പിടികൂടി ജോലിയിൽ നിന്ന് പുറത്താക്കി. പത്തനംതിട്ട ഡിപ്പോയിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയായ എം.പാനൽ കണ്ടക്ടർക്കെതിരെയാണ് നടപടിയെടുത്തത്.
കണ്ണൂരിൽ നിന്ന് കാസർകോട്ടേയ്ക്കുള്ള യാത്രക്കാരനിൽ നിന്ന് 133 രൂപയുടെ ടിക്കറ്റ് നൽകാതെ 100രൂപ വാങ്ങി കീശയിലാക്കിയ കണ്ടക്ടറാണ് പരിശോധനയിൽ കുടുങ്ങിയത്. പെരുമ്പാവൂരിൽ നിന്ന് തൃശൂരിലേക്കുള്ള യാത്രക്കാരനെയും ടിക്കറ്റ് നൽകാതെ പണം വാങ്ങി യാത്ര ചെയ്യാൻ അനുവദിച്ചു. തെക്കൻ ജില്ലകളിൽ നിന്ന് പുറപ്പെടുന്ന സ്വിഫ്റ്റ് ബസുകളിലാണ് സ്ഥിരം യാത്രക്കാരും കണ്ടക്ടർമാരും തമ്മിലുള്ള ഒത്തുകളി നടക്കുന്നതെന്ന് വിജിലൻസിന്റെ പരിശോധനയിൽ കണ്ടെത്തി.
ബസിൽ കയറ്റുന്ന ലഗേജുകളുടെ ചാർജിന്റെ കാര്യത്തിലും വൻ തിരിമറി നടക്കുന്നുണ്ട്. പതിനഞ്ച് മുതൽ മുപ്പത് കിലോ വരെ ഭാരമുള്ള ലഗേജിന് ഉടമയുടെ ടിക്കറ്റിന്റെ പകുതി ചാർജ് ഈടാക്കണമെന്നാണ് ചട്ടം. മുപ്പത് കിലോയ്ക്ക് മുകളിൽ മുഴുവൻ ചാർജും ഈടാക്കണം. അടുത്തിടെ പത്തനംതിട്ട ഡിപ്പോയിൽ നിന്ന് മംഗലാപുരത്തിന് പോയ സ്വിഫ്റ്റ് ബസിലെ യാത്രക്കാരന്റെ ലഗേജിന് ടിക്കറ്റ് നൽകാതെ പണം ഈടാക്കിയ സംഭവം പിടിക്കപ്പെട്ടു. കണ്ടക്ടറെ അന്ന് താക്കീത് ചെയ്തിരുന്നു. സ്വിഫ്റ്റ് സർവീസുകൾക്ക് വൻ നഷ്ടമുണ്ടാക്കുന്ന ഇത്തരം വെട്ടിപ്പുകൾക്കെതിരെ നടപടിയെടുക്കാൻ കെ.എസ്. ആർ.ടി.സിയുടെ വിജിലൻസ് വിഭാഗം പരിശോധന തുടരുകയാണ്.
' ഞങ്ങളിങ്ങനെയാ യാത്ര...
കഴിഞ്ഞ ദിവസം സ്വിഫ്റ്റ് ബസിൽ എം.പാനൽ കണ്ടക്ടർക്ക് പകരം കെ.എസ്.ആർ.ടി.സി കണ്ടക്ടറായിരുന്നു ജോലിക്ക് കയറിയത്. കണ്ണൂരിൽ നിന്ന് കയറിയ യാത്രക്കാരനോട് എവിടേക്കാണ് ടിക്കറ്റ് വേണ്ടതെന്ന് ചോദിച്ച കണ്ടക്ടറോട്, '' ഞങ്ങൾക്ക് ടിക്കറ്റ് വേണ്ട'' എന്നു പറഞ്ഞ് യാത്രക്കാരൻ നൂറിന്റെ നോട്ട് നീട്ടി. കാസർകോട്ടേയ്ക്ക് 133രൂപയുടെ ടിക്കറ്റ് നൽകിയപ്പോൾ വാങ്ങാൻ തയ്യാറായില്ല. കണ്ടക്ടർ ഈ വിവരം ഡിപ്പോയിൽ അറിയിച്ചതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണം നടത്തിയത്. തെക്കൻ ജില്ലകളിൽ നിന്നു പുറപ്പെടുന്ന ദീർഘദൂര സർവീസുകളിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പരിശോധനകൾ തുടരുമെന്നും കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |