SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.25 PM IST

റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യ, മാലിന്യ പ്ളാന്റിന് എതിരെ സമരത്തിന് സി.പി.എമ്മും

cpm

 അന്വേഷണം ക്രൈംബ്രാ‌ഞ്ചിന്

മലപ്പുറം: സഹോദരന്റെ മരണത്തിന് കാരണമായ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പുളിക്കൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സാംസ്കാരിക പ്രവർത്തകൻ റസാഖ് പയമ്പ്രോട്ട് തൂങ്ങിമരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പൊലീസിനെതിരെയും ആക്ഷേപമുയർന്ന സാഹചര്യത്തിലാണിത്. ക്രൈംബ്രാഞ്ച് മലപ്പുറം ഡിവൈ.എസ്.പി കെ.സി.ബാബുവിനാണ് അന്വേഷണച്ചുമതല.

അതിനിടെ വിവാദ പ്ളാന്റിന് മുന്നിൽ സമരവുമായി പഞ്ചായത്ത് ഭരിക്കുന്ന സി.പി.എമ്മും രംഗത്തെത്തി. പ്ളാന്റിന് മുന്നിൽ ഇന്നലെ സി.പി.എം ലോക്കൽ സെക്രട്ടറി ടി.പി.നജ്മുദ്ദീന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്ളാന്റിന് മുന്നിൽ കൊടി നാട്ടി. അടച്ചുപൂട്ടണമെന്ന ബോർഡ് സ്ഥാപിച്ചു. സമരം പാർട്ടിയെടുത്ത തീരുമാനമാണെന്നും പ്ളാന്റ് തുറന്ന് പ്രവർത്തിച്ചാൽ ശക്തമായ പ്രക്ഷോഭ പരിപാടികളുണ്ടാവുമെന്നും നജ്മുദ്ദീൻ പറഞ്ഞു.

വീടും സ്ഥലവും ഇ.എം.എസ് സ്മാരകം പണിയാനായി പാർട്ടിക്ക് എഴുതിക്കൊടുത്ത ഉറച്ച സി.പി.എം അനുഭാവികളായിരുന്നു റസാഖും ഭാര്യയും. പഞ്ചായത്തിൽ പാർട്ടി അധികാരത്തിലെത്തിയിട്ടും പ്ളാന്റിനെതിരെ നടപടിയില്ലാത്തതിനാൽ പ്രാദേശിക എൽ.ഡി.എഫ് നേതൃത്വവുമായി അകൽച്ചയിലായിരുന്നു റസാഖ്.

ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച് മാർച്ച് 20ന് റസാഖിന്റെ സഹോദരൻ അഹമ്മദ് ബഷീർ മരിച്ചു. 2019 മുതൽ വീടിന് തൊട്ടടുത്തുള്ള മാലിന്യ സംസ്‌കരണ പ്ലാന്റിലെ പുക ശ്വസിച്ചതാണ് മരണകാരണമെന്ന് ചൂണ്ടിക്കാണിച്ച് താൻ നൽകിയ പരാതികൾ പഞ്ചായത്ത് അധികൃതർ അവഗണിച്ചതിനെതിരെ റസാഖ് പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ പരാതികൾ സഞ്ചിയിലാക്കി കഴുത്തിൽ കെട്ടിയായിരുന്നു റസാഖിന്റെ ആത്മഹത്യ.

അതേസമയം, ഇതുവരെ പ്ളാന്റിനെതിരെ യാതൊരു നടപടിയുമെടുക്കാതിരുന്ന സി.പി.എം, ജനരോഷം ഭയന്നാണ് ഇപ്പോൾ പ്രതിഷേധവുമായി രംഗത്തെത്തിയതെന്ന് മുസ്ലിം ലീഗും കപട സമരമാണ് സി.പി.എമ്മിന്റേതെന്ന് യു.ഡി.എഫും കുറ്റപ്പെടുത്തി.

പാർട്ടി ഒരാഴ്ച മുമ്പ് പിന്തുണച്ചെങ്കിൽ റസാഖ് ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു. ലോക്കൽ, ഏരിയ സെക്രട്ടറിമാർക്ക് പ്ളാന്റ് പ്രശ്നം അറിയാമായിരുന്നു. നിങ്ങൾ രണ്ട് വോട്ട് മാത്രമാണെന്ന് പറഞ്ഞ് ലോക്കൽ സെക്രട്ടറി പരിഹസിച്ചു.
ഷീജ, റസാഖിന്റെ ഭാര്യ

2019ൽ യു.ഡി.എഫ് ഭരണസമിതിയാണ് പ്ലാന്റിന് അനുമതി നൽകിയത്. 2021ൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയ ശേഷം പ്ലാന്റിനെതിരെ നടപടിക്കൊരുങ്ങിയപ്പോൾ എം.എസ്.എം.ഇ ആക്ട് പ്രകാരം അവർ അനുമതി വാങ്ങി. ഇതോടെ പഞ്ചായത്തിന് ഇടപെടാൻ അധികാരമില്ലാതായി. പ്ളാന്റ് ഇനി തുറന്ന് പ്രവർത്തിക്കാൻ പാർട്ടി അനുവദിക്കില്ല.


ടി.പി.നജ്മുദ്ദീൻ,

സി.പി.എം പുളിക്കൽ

ലോക്കൽ സെക്രട്ടറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.