തിരുവനന്തപുരം: പദ്മ പുരസ്കാരങ്ങൾ (പദ്മവിഭൂഷൺ, പദ്മഭൂഷൺ, പദ്മശ്രീ) നേടിയവരെ സംസ്ഥാന സർക്കാരിന്റെ പരമോന്നത ബഹുമതിയായ കേരള പുരസ്കാരങ്ങൾക്ക് പരിഗണിക്കേണ്ടെന്ന് തീരുമാനം. ഇതുൾപ്പെടെ കേരള പുരസ്കാരങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ ഭേദഗതി വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾക്കാണ് സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം മുതൽ കേരള പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്.
പത്ത് വർഷമെങ്കിലും സംസ്ഥാനത്ത് താമസിച്ചു വരുന്നവരോ താമസിച്ചിരുന്നവരോ ആയ ഇന്ത്യൻ പൗരന്മാരെ കേരള പുരസ്കാരത്തിന് പരിഗണിക്കും. പുരസ്കാര നിർണയസമിതികളായ പ്രാഥമിക, ദ്വിതീയ പരിശോധനാ സമിതികളും അവാർഡ് സമിതിയും ഇനി മുതൽ സെർച്ച് കമ്മിറ്റിയായി കൂടി പ്രവർത്തിക്കാൻ അനുവദിക്കും. ഉചിതരായ വ്യക്തികളെ പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യാൻ ഈ സമിതികളെ ആവശ്യമെങ്കിൽ ചുമതലപ്പെടുത്താമെന്നും വ്യവസ്ഥ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |