മൂവാറ്റുപുഴ: മൂന്നര കിലോ കഞ്ചാവുമായി യുവാക്കൾ പൊലീസ് പിടിയിലായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് മൊത്തവ്യാപാരം നടത്തിവരികയായിരുന്ന ഇടുക്കി കാളിയാർ സ്വദേശി കൊച്ചുവേലിക്കകത്ത് ലിബിൻ സെബാൻ (25), കടവൂർ തൊട്ടിമറ്റത്തിൽ എബിമോൻ (35) എന്നിവരാണ് മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്. കെ.എസ്.ടി.സി ബസ്റ്റാന്റിൽ വച്ചാണ് ഇവർ കുടുങ്ങിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. മൂന്ന് ദിവസമായി പൊലീസ് പ്രതികൾക്ക് പിന്നാലെയായിരുന്നു. ആന്ധ്രപ്രദേശിൽ നിന്നാണ് കഞ്ചാവ് എത്തിച്ചിരുന്നത്. പാലക്കാട് വരെ ട്രെയിനിലായിരുന്നു യാത്ര. കെ.എസ്.ആർ.ടി.സി ബസിലാണ് മൂവാറ്റുപുഴയിലേക്ക് എത്തിയത്. ബസ്റ്റാന്റിൽ കാത്തുനിന്ന പൊലീസ് പ്രതികളെ അനായാസം പിടികൂടുകയായിരുന്നു. കഞ്ചാവിന്റെ മണം പുറത്തുവരാതിരിക്കാൻ ഉപയോഗിക്കുന്ന ചന്ദനത്തിരി, പൗഡർ അടക്കമുള്ള സാധനങ്ങളും പിടിച്ചെടുത്തു. കഞ്ചാവ് കടത്തിയതിന് ആന്ധ്രയിൽ ജയിലിൽ ശിക്ഷ ലഭിച്ചിട്ടുള്ള ആളാണ് ലിബിൻ സെബാൻ. നിരവധി ലഹരിമരുന്ന് കേസുകളിൽ പ്രതിയാണ് എബിമോൻ. മൂവാറ്റുപുഴ എസ്.എച്ച്.ഒ രാജേഷ് കെ.എൻ, എസ്.ഐ മാഹിൻ സലീം, എ.എസ്.ഐമാരായ ജയകുമാർ സി.പി, രതീശൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അനസ് കെ, ഇബ്രാഹിം കുട്ടി, ബിബിൽ മോഹൻ, അജിനാസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |