പ്യോഗ്യാംഗ്: ഉത്തര കൊറിയയുടെ ആദ്യ ചാരഉപഗ്രഹ വിക്ഷേപണം പരാജയം. ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ 2.57നായിരുന്നു ' മെല്ലിഗ്യോംഗ് - 1 ' എന്ന ഉപഗ്രഹത്തിന്റെ വിക്ഷേപണം.
നോർത്ത് പ്യോങ്ങാൻ പ്രവിശ്യയിലെ ചോൽസാനിലുള്ള സോഹെ സാറ്റലൈറ്റ് ലോഞ്ചിംഗ് സ്റ്റേഷനിൽ നിന്ന് നാഷണൽ എയറോസ്പേസ് ഡെവലപ്മെന്റ് അഡ്മിനിസ്ട്രേഷന്റെ നേതൃത്വത്തിലായിരുന്നു വിക്ഷേപണം. എന്നാൽ, ഉപഗ്രഹത്തെ വഹിച്ചിരുന്ന ' ചോല്ലിമ - 1' എന്ന റോക്കറ്റ് മഞ്ഞക്കടലിലേക്ക് തകർന്ന് വീണു. റോക്കറ്റിന്റെ സെക്കൻഡ് സ്റ്റേജിലെ എൻജിനിലുണ്ടായ തകരാറാണ് പരാജയത്തിലേക്ക് നയിച്ചതെന്ന് ഉത്തര കൊറിയൻ ദേശീയ മാദ്ധ്യമം അറിയിച്ചു.
ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും തങ്ങൾ പിന്മാറില്ലെന്നും രണ്ടാം ശ്രമം കഴിയുന്നത്ര വേഗത്തിലുണ്ടാകുമെന്നും ഉത്തര കൊറിയ അറിയിച്ചു. കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ഈ ചാരഉപഗ്രഹം ജൂൺ 11ന് മുമ്പ് വിക്ഷേപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. യു.എസിന്റെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കുകയാണ് ഉപഗ്രഹത്തിന്റെ പ്രധാന ദൗത്യം. അതേ സമയം, റോക്കന്റിന്റേതെന്ന് കരുതുന്ന ചില അവശിഷ്ടങ്ങൾ ഇന്നലെ തങ്ങളുടെ ഇയോചിയോംഗ് ദ്വീപിന്റെ പടിഞ്ഞാറ് 200 കിലോമീറ്റർ അകലെ കടലിൽ കണ്ടെത്തിയെന്ന് ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു.
ഉപഗ്രഹ വിക്ഷേപണത്തെ തുടർന്ന് സമീപ രാജ്യങ്ങളായ ദക്ഷിണ കൊറിയയിലും ജപ്പാനിലും അപായ മുന്നറിയിപ്പുകൾ നൽകിയത് പരിഭ്രാന്തി പരത്തിയിരുന്നു. ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ എയർ റെയ്‌ഡ് സൈറൺ മുഴങ്ങിയതോടെ ജനങ്ങൾ പരിഭ്രാന്തരായി. ഒഴിപ്പിക്കലിന് ഉടൻ തയ്യാറാകണമെന്ന അടിയന്തര സന്ദേശവും ജനങ്ങൾക്ക് ലഭിച്ചു. എന്നാൽ 20 മിനിറ്റിന് ശേഷം മുന്നറിയിപ്പ് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് കാട്ടി പിൻവലിച്ചു. തെക്കൻ ജപ്പാനിലെ ഒകിനാവയിലും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇരുരാജ്യങ്ങളിലും ഉപഗ്രഹ വിക്ഷേപണം നാശനഷ്ടങ്ങൾ സൃഷ്ടിച്ചിട്ടില്ല.
ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചെന്ന് കരുതുന്നതായി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പ്രതികരിച്ചു. ഉപഗ്രഹ വിക്ഷേപണം യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾക്ക് വിരുദ്ധമാണെന്ന് യു.എസ് പറഞ്ഞു. യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസും നടപടിയെ അപലപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |