കണ്ണൂർ: ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസ് ട്രെയിനിന്റെ ബോഗിയിൽ തീ പടരാൻ ഇന്ധനമൊഴിച്ചത് കോച്ചിന്റെ ജനൽച്ചില്ല് തകർത്താണെന്ന് സംശയം. കത്തിനശിച്ച ബോഗിയുടെ ടോയ്‌ലറ്റിനോട് ചേർന്നുള്ള ജനൽ ചില്ല് പൊട്ടിയ നിലയിലാണ്. ഇതുവഴിയാകാം കോച്ചിനുള്ളിലേക്ക് ഇന്ധനമൊഴിച്ചതെന്നാണ് കരുതുന്നത്. എന്നാൽ പൊലീസോ റെയിൽവേയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആദ്യം ബാത്ത്റൂമിന്റെ സൈഡിലാണ് തീ കണ്ടതെന്നും പൊടുന്നനെ ബോഗി കത്തിയമരുകയായിരുന്നു എന്നുമാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
അതിനിടെ തീ പിടിച്ച ബോഗി പൊലീസ് സീൽ ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. കൈയിൽ പിടിച്ച ക്യാനുമായി ഒരാൾ ബോഗിയിലേക്ക് നടന്നുവരുന്ന സി സി ടി വി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ടെങ്കിലും ഇത് വ്യക്തമല്ല. ഇത് പാെലീസിനെ കുഴയ്ക്കുന്നുണ്ട്. എല്ലാം പൊലീസ് തെളിയിക്കട്ടെ എന്നാണ് അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ പറയുന്നത്. ഭയചകിതമായ അവസ്ഥ എന്നാണ് സ്ഥലം സന്ദർശിച്ച എം എൽ എ കടന്നപ്പള്ളി രാമചന്ദ്രൻ പറയുന്നത്. സംഭവം സംശയാസ്‌പദമാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് എലത്തൂരിൽ ഷാരൂഖ് സെയ്‌ഫി തീവച്ച അതേ ട്രെയിനിൽ ഇന്ന് പുലർച്ചെയാണ് വീണ്ടും തീപിടിത്തം ഉണ്ടായത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മൂന്നാം പ്ലാറ്റ് ഫോമിന് സമീപത്തായി ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ട്രെയിനിൽ പുലർച്ചെ ഒന്നരയോടെയാണ് തീ പടർന്നത്. ആർക്കും പരുക്കേറ്റിട്ടില്ല. രാത്രി പതിനൊന്നേ മുക്കാലിന് യാത്ര അവസാനിപ്പിച്ചശേഷം നിറുത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിൻ.
ഏറ്റവും പിറകിലെ മൂന്നാമത്തെ ജനറൽ കോച്ചിലാണ് അഗ്നിബാധ ഉണ്ടായത്. ബോഗി പൂർണമായും കത്തിനശിച്ചു. സമീപ ബോഗികൾക്ക് കേടുപാട് ഉണ്ടായിട്ടില്ല. മൂന്ന് യൂണിറ്റ് അഗ്നിശമന സേന ഏറെ നേരം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അഗ്നിശമന സേനയുടെ വാഹനത്തിന് സ്ഥലത്ത് എത്തിച്ചേരാനാകാത്തത് പ്രതിസന്ധിക്കിടയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |