#30 പേരുടെ സ്ഥാനക്കയറ്റം മുടങ്ങി
തിരുവനന്തപുരം: പ്രസവാവധിക്കായി മുൻകൂട്ടി നൽകിയ അപേക്ഷ അനുവദിക്കാതെ, പ്രസവം കഴിഞ്ഞ് എട്ടു ദിവസമായ ജീവനക്കാരിയെ വിശദീകരണത്തിനായി വിളിച്ചുവരുത്തി മൂന്നു മണിക്കൂർ കാത്തുനിറുത്തിച്ച കേരള സർവകലാശാലയിലെ ഡെപ്യൂട്ടി രജിസ്ട്രാർ ഡി.എസ്. സന്തോഷ് കുമാറിനെ ജോയിന്റ് രജിസ്ട്രാറാക്കാനുള്ള ശുപാർശ വി.സി തടഞ്ഞു. ഇതോടെ, ഇന്നലെ ലഭിക്കേണ്ടിയിരുന്ന 30 പേരുടെ സ്ഥാനക്കയറ്റം മുടങ്ങി.
സന്തോഷ് കുമാറിനെതിരേ അന്വേഷണം നടത്താൻ സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചിരുന്നെങ്കിലും അന്വേഷണം നടത്താൻ സമിതി തയ്യാറായില്ല. ഇക്കാര്യം മറച്ചുവച്ച് രജിസ്ട്രാർ ഈ ഉദ്യോഗസ്ഥന് ഉദ്യോഗക്കയറ്റം നൽകാനുള്ള ശുപാർശ വി.സിയുടെ അംഗീകാരത്തിന് നൽകുകയായിരുന്നു. പ്രസവം കഴിഞ്ഞ് എട്ടാം ദിവസം ജീവനക്കാരിയെ നിർബന്ധിച്ച് ഓഫീസിൽ വിളിച്ചുവരുത്തി അപമാനിച്ചതിന് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന ഉറച്ച നിലപാടിലാണ് വി.സി.
പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സന്തോഷ് കുമാറിനെ സ്ഥലംമാറ്റിയ ശേഷമാണ് വിശദമായ അന്വേഷണത്തിന് ഉപസമിതിയെ നിയോഗിച്ചത്. സ്ഥാനക്കയറ്റത്തിൽ സിൻഡിക്കേറ്റ് തീരുമാനമെടുക്കട്ടെയെന്നാണ് വി.സിയുടെ നിലപാട്. അടുത്തയാഴ്ച സിൻഡിക്കേറ്റ് കൂടി തീരുമാനമെടുക്കുന്നതുവരെ സർവകലാശാലാ ജീവനക്കാരുടെ എല്ലാ പ്രൊമോഷനുകളും വൈകും. അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ മാറ്റിനിറുത്തി മറ്റുള്ളവരുടെ സ്ഥാനക്കയറ്റം അംഗീകരിക്കണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |