തൃശൂർ: മഴക്കാല മുന്നൊരുക്കത്തിനുള്ള പ്രവർത്തനങ്ങൾക്ക് ജില്ലയിൽ 106 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി കെ. രാജൻ. ഒല്ലൂർ മണ്ഡലത്തിലെ പൊതുമരാമത്ത് എൽ.എസ്.ജി.ഡി പ്രവർത്തനങ്ങളുടെ അവലോകനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഴക്കാല മുന്നൊരുക്കങ്ങളും സ്‌കൂളുകൾ, റോഡുകൾ, പാലങ്ങൾ, കെ.ആർ.എഫ്.ബി എന്നിവയുടെ നിർമ്മാണ പുരോഗതിയും തദ്ദേശ സ്ഥാപനങ്ങൾ, കെ.എൽ.ഡി.സി എന്നിവയുടെ നേതൃത്വത്തിലുള്ള നിർമ്മാണവും വിലയിരുത്തി. മഴക്കാലത്തിന് മുന്നോടിയായി വെള്ളക്കെട്ട് ഒഴിവാക്കാനും കാനകൾ വൃത്തിയാക്കാനുമുള്ള നടപടികൾ ദ്രുതഗതിയിലാക്കാൻ മന്ത്രി നിർദ്ദേശിച്ചു. ഒല്ലൂർ ഭാഗത്ത് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ ആരംഭിച്ചു. ടൗൺ സെക്‌ഷന് കീഴിൽ 6 ലക്ഷത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങി.
പുത്തൂർ ഹയർ സെക്കൻഡറി സ്‌കൂൾ, പട്ടിക്കാട് ഗവ. സ്‌കൂൾ, നടത്തറ പകൽവീട്, കട്ടിലപൂവ്വം ഗവ. സ്‌കൂൾ, പട്ടിക്കാട് ലൈബ്രറി എന്നിവിടങ്ങളിലെ നിർമ്മാണ പുരോഗതി വിലയിരുത്തി. മാടക്കത്തറ പട്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രങ്ങൾ അടുത്ത മാസം ഉദ്ഘാടനം ചെയ്യും. മൂർക്കനിക്കര ഗവ. എൽ.പി സ്‌കൂളിൽ പൂർത്തിയാക്കാനുള്ള ഗേറ്റും മതിലും ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശിച്ചു. പുത്തൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ 10 ക്ലാസ് മുറികളുടെ നിർമ്മാണം അടുത്ത ഫെബ്രുവരിക്കകം പൂർത്തിയാക്കാനും നിർദ്ദേശിച്ചു.
റോഡുകൾ ഉടൻ
നബാർഡ് പദ്ധതിപ്രകാരം നിർമ്മിക്കുന്ന ഇരവിമംഗലം പൂച്ചെട്ടി പുഴമ്പള്ളം റോഡിന്റെ പുരോഗതി വിലയിരുത്തി. കുണ്ടുകാട് കട്ടിലപ്പൂവം റോഡ് രണ്ടുമാസത്തിനകം പൂർത്തീകരിക്കാൻ നിർദ്ദേശിച്ചു. താണിക്കുടം കുളം നവീകരണം പൂർത്തീകരിക്കാനും ചാത്തൻകുളം നവീകരണത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. രവീന്ദ്രൻ, ശ്രീവിദ്യ രാജേഷ്, സൂപ്രണ്ടിംഗ് എൻജിനിയർ വി.കെ ശ്രീമാല തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |