പുതിയ അദ്ധ്യയന വർഷത്തിനു തുടക്കമായി. ഈ അക്കാഡമിക വർഷം 220 പ്രവൃത്തിദിനങ്ങൾ ഉറപ്പാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിലെ ഗുണമേന്മാ സമിതി (ക്യു.ഐ.പി) സർക്കാരിനോട് ശുപാർശ ചെയ്തത് നല്ലതുതന്നെ. ആഴ്ചയിൽ അഞ്ച് ദിവസങ്ങൾ അധികരിക്കാത്ത വിധം12 ശനിയാഴ്ചകൾ പ്രവൃത്തി ദിനങ്ങളാക്കാനാണ് പ്രധാന ശുപാർശ.
ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടിയുടെ അവകാശമായി കണ്ടുകൊണ്ട്, 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം സെക്ഷൻ19 പ്രകാരം ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിൽ 200 ഉം, ആറ് മുതൽ എട്ടുവരെ 220 ഉം പ്രവൃത്തിദിനങ്ങൾ നിയമപരമാക്കിയിട്ടുണ്ട് . എന്നാൽ ഇക്കാര്യത്തിൽ കേരളത്തിന്റെ സ്ഥിതിയെന്താണെന്ന് പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. ശരാശരി 190 യഥാർത്ഥ സാദ്ധ്യായദിനങ്ങൾ മാത്രമേ ഒരുവർഷം നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്നുള്ളൂ എന്നതാണ് വസ്തുത. തൊട്ടടുത്ത സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ് എന്നിവടങ്ങളിൽ 220 നോ അതിനു മുകളിലോ ആണിത്. പാഠ്യപദ്ധതി ഫലപ്രദമായി വിനിമയം ചെയ്യാൻ ശ്രമിക്കുന്ന നമ്മുടെ അദ്ധ്യാപകർക്ക് പാഠഭാഗം പഠിപ്പിച്ചു തീർക്കാൻ മതിയായ സമയം ലഭിക്കുന്നില്ലെന്ന പരാതി തികച്ചും ശരിതന്നെ.
സാദ്ധ്യായ ദിനങ്ങൾ എങ്ങനെയൊക്കെ വിദ്യാലയങ്ങൾക്ക് നഷ്ടപ്പെടുന്നുവെന്ന് പരിശോധിക്കപ്പെടണം. ഇതിന്റെ അടിസ്ഥാനത്തിൽ, നിലവിലെ അംഗീകൃത അവധി ദിനങ്ങൾ ഒഴികെ, അധികമായി ഒറ്റദിനം പോലും ഇനി അവധിയായി അനുവദിക്കില്ലെന്ന തീരുമാനമുണ്ടാകണം. സ്വാതന്ത്ര്യദിനം, അദ്ധ്യാപക ദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം, ശിശുദിനം തുടങ്ങി ദേശീയ പ്രാധാന്യമുള്ള പൊതു അവധിദിനങ്ങളിൽ എല്ലാ കുട്ടികളും അദ്ധ്യാപകരും വിദ്യാലയത്തിലെത്തി ദിനങ്ങൾക്ക് അനുയോജ്യമായ പഠനപ്രവർത്തനങ്ങൾ നടത്തണം. സ്‌കൂൾ ക്ലാസ് തലത്തിലും വിഷയാടിസ്ഥാനത്തിലും പഠന പ്രവർത്തനങ്ങളെ ദിനാചരണങ്ങളുമായി ബന്ധിപ്പിക്കാം.
അദ്ധ്യാപനത്തിൽ നിന്നും വ്യത്യസ്തമായ പല ജോലികളും അദ്ധ്യാപകർ നിർബന്ധപൂർവം ഏറ്റെടുക്കേണ്ടി വരുന്ന സ്ഥിതി ഇന്നുണ്ട്. ഏത് കാരണത്താലായാലും, ക്ലാസുകളിൽ അദ്ധ്യാപകരുടെ അസാന്നിദ്ധ്യം കുട്ടികൾക്ക് പഠനനഷ്ടം തന്നെയാണ് ഉണ്ടാക്കുന്നത്. ആയതിനാൽ അടിയന്തര സാഹചര്യങ്ങളിലൊഴികെ അക്കാഡമികേതര ജോലികളിൽ നിന്നും അദ്ധ്യാപകരെ ഒഴിവാക്കുന്ന കാര്യവും പരിഗണിക്കണം. അദ്ധ്യാപക പരിശീലന പരിപാടികളും മേളകളും മധ്യവേനൽ അവധിക്കാലത്തേക്കോ മറ്റ് അവധി ദിനങ്ങളിലേക്കോ മാറ്റുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. അദ്ധ്യാപകരുടേയും കുട്ടികളുടേയും ഒരു ക്ലാസു പോലും നഷ്ടപ്പെടാതെയാണ് വിവിധ മേളകൾ സംഘടിപ്പിക്കുന്നതെന്ന് ഉറപ്പാക്കണം. നിർദിഷ്ട പ്രവൃത്തിദിനങ്ങൾ തികയുന്ന മുറയ്ക്കു മാത്രം വിദ്യാലയങ്ങൾക്ക് വാർഷികാവധി നൽകുന്ന രീതി പ്രായോഗികമാണോ എന്ന് പരിശോധിക്കണം.
കോൺഫറൻസുകളും മറ്റ് യോഗങ്ങളും കുട്ടികൾക്ക് അവധിയുള്ള ദിനങ്ങളിൽ മാത്രം നടത്തുന്ന രീതി അവലംബിക്കുന്നുണ്ടെങ്കിലും പൂർണമായി പാലിക്കാൻ കഴിയുന്നില്ല. ഈ സ്ഥിതിക്കും മാറ്റമുണ്ടാകണം.
( ലേഖകൻ പത്തനംതിട്ട ഡയറ്റ് റിട്ട. പ്രിൻസിപ്പലാണ് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |