ആലപ്പുഴ : കൈയക്ഷരം കൊണ്ട് ദേശീയ അംഗീകാരം സ്വന്തമാക്കിയ കൊച്ചുമിടുക്കി ശ്രദ്ധേയയാകുന്നു. തൃക്കുന്നപ്പുഴ പഞ്ചായത്ത് മൂന്നാം വാർഡിൽ കുമ്പളശ്ശേരിൽ വടക്കേതിൽ വീട്ടിൽ സുധീർ കുമാറിന്റെയും നീതുവിന്റെയും മകൾ അമൃതവർഷിണിയാണ് അക്ഷര മികവുകൊണ്ട് പ്രശസ്തയായത്.
നങ്ങ്യാർകുളങ്ങര ബഥനി സെൻട്രൽ സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥിനിയായ അമൃതവർഷിണി, പൂനെ നാഷണൽ അക്കാദമി ഒഫ് ആർട്ട് എഡ്യുക്കേഷന്റെ 2022ലെ മികച്ച കൈയക്ഷരത്തിനുള്ള പുരസ്ക്കാരമാണ് സ്വന്തമാക്കിയത്. പത്ത് വയസുകാരുടെ വിഭാഗത്തിലായിരുന്നു മത്സരം.
ഇന്ത്യ സ്റ്റാർ ഐക്കൺ കിഡ്സ് അച്ചീവേഴ്സ് പുരസ്ക്കാരത്തിന് വേണ്ടി ഓപ്പൺ നോമിനേഷൻ ക്ഷണിച്ചിരുന്നു. ഡ്രോയിംഗ്, പെയിന്റിംഗ്, കാർട്ടൂൺ, കൈയക്ഷരം, പോസ്റ്റർ നിർമ്മാണം,ക്ലേ മോഡലിംഗ് തുടങ്ങി ഇഷ്ടവിഷയങ്ങൾ തിരഞ്ഞെടുക്കാൻ അവസരമുണ്ടായിരുന്നു. സ്വന്തമായി എഴുതുന്ന, മൂന്ന് മിനിട്ടിൽ താഴെ ദൈർഘ്യമുള്ള വീഡിയോ ചിത്രീകരിച്ച് അയച്ചാണ് മത്സരത്തിൽ പങ്കാളിയായത്. സ്കൂളിൽ അദ്ധ്യാപികമാർ നൽകിയ പരിശീലനം മാത്രം കൈമുതലാക്കിയാണ് അമൃതവർഷിണി മത്സരത്തിൽ പങ്കെടുത്തതും വിജയിച്ചതും.
പൊതുവിജ്ഞാനത്തിൽ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡും ബ്രിട്ടീഷ് വേൾഡ് റെക്കാഡും കലാമസ് വേൾഡ് റെക്കാഡുമടക്കം ഏറെ അംഗീകാരങ്ങൾ ഈ കൊച്ചു പ്രതിഭയെ തേടിയെത്തിയിട്ടുണ്ട്. ഇംഗ്ളീഷ് കവിതാരചന, പദ്യപാരായണം, പ്രസംഗം, ചിത്രരചന തുടങ്ങിയ മേഖലകളിലും അമൃതവർഷിണി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സഹോദരി മണ്ണാറശാല യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി അനന്ത ലക്ഷ്മിക്ക് ചിത്രരചനയിലും നൃത്തത്തിലുമാണ് താത്പര്യം.
ഇംഗ്ലീഷ് അക്ഷരങ്ങൾ കഴ്സിവ് രീതിയിൽ എഴുതാൻ പരിശീലിപ്പിച്ച യു.കെ.ജിയിലെ അദ്ധ്യാപിക
ഇന്ദുടീച്ചർ മുതൽ എല്ലാ ക്ളാസുകളിലെയും ഇംഗ്ലീഷ് അദ്ധ്യാപികമാർ കൈയക്ഷരം മികച്ചതാക്കാൻ പരിശീലനവും പ്രോത്സാഹനവും നൽകിയിട്ടുണ്ട്
- അമൃതവർഷിണി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |