കൊച്ചി: മലയാളി സംരംഭകനായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച എജ്യു ടെക് പ്ലാറ്റ്ഫോമായ ബൈജൂസിന് വീണ്ടും തിരച്ചടി. ഒരുമാസം മുൻപ് ബൈജൂസിന്റെ ഓഫീസുകളിലും വീട്ടിലും ഇ.ഡി. റെയ്ഡ് നടത്തിയതിന് പിന്നാലെ ബൈജൂസിന്റെ മൂല്യം അമേരിക്കൻ ഇൻവെസ്റ്റമെന്റ് കമ്പനിയായ ബ്ലാക്ക്റോക്ക് വീണ്ടും വെട്ടിക്കുറച്ചു. എട്ടുമാസത്തിനിടെ രണ്ടാം തവണയാണ് ബ്ലാക്ക്റോക്ക് ബൈജൂസിന്റെ മൂല്യം കുറയ്ക്കുന്നത്.
മൂല്യം കുത്തനെ കുറച്ചു
കഴിഞ്ഞ ഒക്ടോബറിലും ബൈജൂസിന്റെ മൂല്യം ബ്ലാക്ക് റോക്ക് കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ 2,200 കോടി ഡോളറിൽ (1.81 ലക്ഷം കോടി രൂപ) നിന്ന് 840 കോടി ഡോളറായി (69,450 കോടി രൂപ) കുത്തനെ കുറച്ചിരിക്കുന്നത്. 62 ശതമാനമാണ് കുറവ്.
മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ മുൻപാദങ്ങളെ അപേക്ഷിച്ച് 26 ശതമാനമാണ് മൂല്യത്തിലെ കുറവ്.
യു.എസ് ഇൻവെസ്റ്റ്‌മെന്റ് മാനേജറായ ഡേവിഡ്‌സൺ കെംപ്‌നർ കാപിറ്റൽ മാനേജ്‌മെന്റിൽ നിന്ന് കമ്പനിയുടെ മൂല്യം 2,200 കോടി ഡോളർ കണക്കാക്കി ബൈജൂസ് 25 കോടി രൂപ കടമെടുത്തതിനു പിന്നാലെയാണ് ബ്ലാക്ക്റോക്കിന്റെ നീക്കം.
പ്രവർത്തനത്തെ ബാധിക്കും
ബ്ലാക്ക്റോക്ക് പോലുള്ള അസറ്റ് മാനേജ്മന്റ് സ്ഥാപനങ്ങൾ മൂല്യം കുറച്ചത് ബൈജൂസിന്റെ പ്രവർത്തനങ്ങളെ ബാധിക്കും. വായ്പകൾ തിരിച്ചടയ്ക്കാൻ പുതിയ മൂലധനസമാഹരണത്തിന് ഒരുങ്ങുന്ന സമയമായതിനാൽ പുതുതായി കമ്പനിയിൽ നിക്ഷേപം നടത്താൻ സ്ഥാപനങ്ങൾ തയാറാകണമെന്നില്ല. ഇതുകൊണ്ട് കമ്പനിയുടെ ഭാവി പ്രവർത്തനങ്ങളെ കുറിച്ച് നിക്ഷേപകർക്കിടയിൽ ആശങ്കയുണ്ടാക്കും. ബൈജൂസ് ഏറ്റെടുത്ത എഡ്യുടെക് സ്ഥാപനമായ ആകാശിന്റെ ഐ.പി.ഒ വഴി 800 കോടി സമാഹരിക്കാനുള്ള ശ്രമത്തിനും ഇത് പ്രതിസന്ധിയായേക്കും. വായ്പ നൽകിയിട്ടുള്ള സ്ഥാപനങ്ങൾ ഉയർന്ന പലിശ ഈടാക്കാനും മറ്റുമുള്ള ശ്രമങ്ങൾ നടത്താൻ ഇതിടയാക്കുമെന്ന് നിരീക്ഷകർ പറയുന്നു.
4600 കോടി നഷ്ടത്തിൽ
2011 ൽ സ്ഥാപിതമായ ബൈജൂസ് നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്കാണ് പോകുന്നത്. 2021 സാമ്പത്തിക വർഷത്തിൽ 4,589 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. അതിനു മുൻപുള്ള വർഷം നഷ്ടം 232 കോടി രൂപയായിരുന്നു. 2022ലെ കണക്കുകൾ പുറത്തുവിടാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല.
ഇ.ഡി. റെയ്ഡും തിരിച്ചടിയായി
ഏപ്രിലിലാണ് ബൈജൂസിന്റെ ബംഗളൂരുവിലെ ഓഫീസുകളിലും ബൈജു രവീന്ദ്രന്റെ വീട്ടിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. വിദേശ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട് വിദേശ ധന വിനിമയ നിയമം ( ഫോറിൻ എക്ചേഞ്ച് മാാനേജ്മെന്റ് ആക്ട്- ഫെമ) അനുസരിച്ച് നടത്തിയ പരിശോധനയിൽ ഇ.ഡി നിരവധി രേഖകളും ഡാറ്റകളും പിടിച്ചെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |