കൊച്ചി: സ്വർണപ്പണയ വായ്പാ രംഗത്തെ മുൻനിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇൻഡെൽമണി ആയിരം രൂപ വീതം മുഖവിലയുള്ള 50 കോടി രൂപയുടെ കടപ്പത്രം ഇറക്കുന്നു. തികച്ചും സുരക്ഷിതമായ കടപ്പത്രങ്ങളാണ് (എൻ.സി.ഡി) മൂന്നാമത് ഐപിഒ യിലൂടെ ഇൻഡെൽമണി പുറത്തിറക്കുന്നത്. ജൂൺ ആറു മുതൽ വിതരണം തുടങ്ങി ജൂൺ 19 ന് അവസാനിക്കും. ഇതിനിടെ പൂർണമായി വിൽപന നടന്നാൽ നിശ്ചിത സമയത്തിനു മുമ്പു തന്നെ വിതരണം നിർത്തും. നിക്ഷേപകരുടെ താൽപര്യം കൂടുതലാണെങ്കിൽ 100 കോടി രൂപ വരെയുള്ള കടപ്പത്രങ്ങൾ ഇറക്കും. വിവോ ഫിനാൻഷ്യൽ സർവീസസാണ് ഇതു സംബന്ധിച്ച ജോലികൾ നടത്തുക.
പുതിയ ശാഖകൾ തുറക്കും
മത്സര ക്ഷമത പരമാവധി ഉപയോഗിച്ച് സ്വർണ വായ്പാ വ്യവസായരംഗത്ത് സാന്നിധ്യം വർധിപ്പിക്കുക എന്ന നയമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ഇൻഡെൽമണി എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ഉമേഷ് മോഹനൻ പറഞ്ഞു. പുതിയ ശാഖകൾ തുറന്ന് വായ്പാ സംവിധാനം വികസിപ്പിക്കും. പുതുതായി ഇറക്കുന്ന എൻസിഡി കടപ്പത്രങ്ങൾക്ക് ട്രിപ്പിൾ ബി പ്‌ളസ് സ്റ്റേബിൾ ക്രിസിൽ റേറ്റിംഗ് ഉണ്ട്. 72 മാസം കൊണ്ട് നിക്ഷേപം ഇരട്ടിയായി വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിവർഷം 12.25 ശതമാനം കൂപ്പൺ യീൽഡും ലഭ്യമായിരിക്കും. 400 ദിവസം മുതൽ 72 മാസം വരെയാണ് കടപ്പത്രങ്ങളുടെ കാലാവധി. എൻ.സി.ഡികൾക്കായി കുറഞ്ഞത് 10,000 രൂപയുടെയെങ്കിലും അപേക്ഷ നൽകണം.
ഡീമെറ്റീരിയലൈസ്ഡ് രൂപത്തിൽ ട്രേഡിംഗ് നടത്തുന്ന ഈ എൻ.സി.ഡികൾ മുംബൈ സ്‌റ്റോക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റു ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. പബ്‌ളിക് ഇഷ്യൂവിലൂടെ സ്വരൂപിക്കുന്ന പണത്തിന്റെ 75 ശതമാനം തുടർന്നുള്ള വായ്പകൾക്കും കമ്പനി വായ്പകളുടെ മൂതലിലേക്കും പലിശയിലേക്കും ബാക്കിയുള്ള 25 ശതമാനം പൊതു കോർപറേറ്റ് ആവശ്യങ്ങൾക്കുമാണുപയോഗിക്കുക.
2023 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 1154 കോടി രൂപയുടെ സ്വർണ ആസ്തിയാണ് ഇൻഡെൽ കൈകാര്യം ചെയ്തത്. 2022 സാമ്പത്തിക വർഷം ഇത് 669 കോടി രൂപയായിരുന്നു. നടപ്പു വർഷം 81 ശതമാനം വളർച്ചയോടെ 2100 കോടി രൂപയാണ് കമ്പനിയുടെ ലക്ഷ്യം. കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയുടെ 90 ശതമാനം സ്വർണ വായ്പ ആക്കാനാണ് ശ്രമിക്കുന്നത്. 2022 ഡിസംബർ 31 ലെ കണക്കുകളനുസരിച്ച് ഇത് 80.62 ശതമാനമായിരുന്നു.
ഇൻഡെൽമണിയുടെ 100 കോടി രൂപയുടെ രണ്ടാമത്തെ ഐ.പി.ഒ ഇഷ്യു 2022 മെയ് മാസത്തിലായിരുന്നു. 2024 സാമ്പത്തിക വർഷം കടപ്പത്രങ്ങളിലൂടെ 300 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സ്വർണ വായ്പകൾക്കാണ് ഈ പണം ഉപയോഗിക്കുക. 2023-24 സാമ്പത്തിക വർഷം സ്വകാര്യ ഓഹരികൾ (പി.ഇ) സംഭരിക്കാനും പദ്ധതിയുണ്ട്. 2025 സാമ്പത്തിക വർഷത്തോടെ 11 ഇന്ത്യൻ സംസ്ഥാനങ്ങളിലായി 405 ശാഖകളാണ് കമ്പനിയുടെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |