ഹൃദയത്തിൽ തറച്ചത് ദക്ഷിണാഫ്രിക്കയിലെ കേപ്പ്ടൗൺ പിന്നിട്ടപ്പോൾ കണ്ട പൂർണചന്ദ്രനാണ് കടലിലെ സാഹസിക യാത്രയെക്കുറിച്ച്
അഭിലാഷ് ടോമി കേരളകൗമുദിയോട്
കടൽ, നിറങ്ങളും രൗദ്രഭാവവും കൊണ്ട് സംസാരിക്കുന്ന അത്ഭുതലോകം. ഇടയ്ക്ക് കടൽ കടുംനീലയാകും. പിന്നെ ഇളംപച്ച. ചിലപ്പോൾ കറുത്തിരുണ്ടുകൂടും. തന്റെ സ്വഭാവം കാട്ടിത്തരുന്നതാണ് ഓരോ സമയത്തും. നീണ്ടയാത്രയിൽ ആദ്യം കൗതുകവും, ശല്യക്കാരായി മാറിയ പറക്കും മീനുകൾ മുതൽ പിന്നാലെ കൂടിയ തിമിംഗിലക്കൂട്ടം വരെ നീളുന്നു കടൽ സാഹസികയാത്രയിലെ അനുഭവങ്ങൾ. കരതൊട്ടിട്ട് മാസം ഒന്നായെങ്കിലും കടലിന്റെ മായക്കാഴ്ചകളിൽ നിന്ന് മനസിന് തിരിച്ചുവരാനായിട്ടില്ല. മഹാസമുദ്രം എന്നെ മാടിവിളിക്കുകയാണ് "" പായ്വഞ്ചിയിൽ ലോകം ചുറ്റിക്കറങ്ങിയെത്തുന്ന ഗോൾഡൻ ഗ്ലോബ് മത്സരത്തിലെ സാഹസിക അനുഭവങ്ങൾ കമാൻഡർ അഭിലാഷ് ടോമി കേരളകൗമുദിയോട് പങ്കുവച്ചു.
226 ദിവസത്തെ സാഹസീകയാത്രയിൽ കടൽ സമ്മാനിച്ച മനോഹര കാഴ്ച ?
മുകളിൽ ആകാശം. താഴെ ജലം. ഇതാണ് കടൽ ! ആടിയുലഞ്ഞുള്ള യാത്രയിൽ കടൽ ഒരുപാട് സുന്ദര മുഹൂർത്തങ്ങൾ കാണിച്ചുതന്നു. ചിലത് കൗതുകമായപ്പോൾ ചിലത് പേടിപ്പിച്ചു. എങ്കിലും ഹൃദയത്തിൽ തറച്ചത് ദക്ഷിണാഫ്രിക്കയിലെ കേപ്പ്ടൗൺ പിന്നിട്ടപ്പോൾ കണ്ട പൂർണചന്ദ്രനാണ്. രാത്രി കേപ്ടൗൺ ഗേറ്റ് പിന്നിട്ട് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പ്രേവശിക്കുമ്പോഴായിരുന്നു മനോഹര കാഴ്ച. പുറകിലേക്ക് തിരിഞ്ഞുനോക്കിയപ്പോൾ ടേബി മൗണ്ടനിൽ നിന്ന് ചന്ദ്രൻ ഉദിച്ചുവരുന്നതായിരുന്നു മനംമയക്കിയ കാഴ്ച. മറക്കാൻ പറ്റാതെ ഇപ്പോഴും കൺമുന്നിലുണ്ട് ആ ദൃശ്യം. മറ്റാർക്കും കാണാൻ സാധിക്കാത്ത കാഴ്ചയാണ് കടൽ എനിക്ക് സമ്മാനിച്ചത്.
പറക്കും മീനുകൾ എങ്ങനെ റേസിൽ ശല്യക്കാരായി ?
പലതരം മീനുകളെയും പക്ഷികളെയും യാത്രയ്ക്കിടെ കാണാനായി. ഡോൾഫിൻ, പെൻഗ്വിൻ, ആൽബട്രോസ് ഇങ്ങനെ നീളുന്നു അവ. എന്നാൽ ശല്യക്കാരായി മാറിയത് പറക്കും മീനുകളാണ്. കൂട്ടത്തോടെ ജലപ്പരപ്പിന് മുകളിലേയ്ക്ക് പറന്നുവരുന്നത് വിരസമായ കടൽയാത്രയിൽ ആദ്യമെല്ലാം കണ്ണിന് കുളിർമയായിരുന്നു. പറന്നെത്തുന്ന ഇവ പായയിൽ തട്ടി യാനത്തിൽ വീഴാൻ തുടങ്ങിയതോടെ കൗതുകം പതിയെ മാറി. ഒന്നുമയങ്ങി എഴുന്നേൽക്കുമ്പോൾ പായ്വഞ്ചിയിൽ ഇവ നിറഞ്ഞിരിക്കും. എഴുന്നേറ്റാലുടൻ മീനുകളെ കോരിക്കളയുക എന്നത് പതിവായി.
തിമിംഗിലം കൂട്ടത്തിൽ നിന്ന് രക്ഷപ്പെട്ടതെങ്ങനെ ?
പോർച്ചുഗൽ തീരത്തുവച്ചാണ് തിമിംഗിലക്കൂട്ടം പിന്നാലെ കൂടിയത്. അല്പദൂരം പിന്നിട്ടപ്പോൾ പായ്വഞ്ചിയെ തൊട്ടുരുമ്മിയായി അവയുടെ സഞ്ചാരം. കൗതുകമായിരുന്നു ആദ്യം. പിന്നീട് പേടിയായി. കൂട്ടമായതിനാൽ ആക്രമിക്കുമോയെന്നായിരുന്നു ചിന്ത. അതുണ്ടായില്ല. തിമിംഗിലം ശ്വാസമെടുക്കുമ്പോഴുള്ള ശബ്ദം കാതുതുളയ്ക്കും. മുന്നിൽ കൂട്ടമായി തിമിംഗിലമുണ്ടായപ്പോഴും പായ്വഞ്ചിയുടെ ഗതിമാറ്റിയിരുന്നില്ല. ദിശയെത്ര മാറ്റിയാലും നമ്മൾ സഞ്ചരിക്കുന്ന വേഗത്തിൽ അവ പിന്തുടരും. ഏറെനേരം പിന്തുടർന്നെങ്കിലും പിന്നീട് മറ്റൊരു ദിശയിലേക്ക് അവർ മാറിപ്പോയി.
ചിലെയിലെ കേപ് ഹോപ്പ് മുനമ്പിലെ വെല്ലുവിളികൾ
യാത്രയിൽ ഏറ്റവും പാടുപെട്ടത് കേപ് ഹോപ് മുനമ്പ് കടക്കുമ്പോഴുണ്ടായ വെല്ലുവിളികളെ അതിജീവിക്കാനാണ്. കടുത്ത മഞ്ഞുവീഴ്ചയ്ക്കൊപ്പം കൊടുങ്കാറ്റും യാത്ര ദുർഘടമാക്കി. കൊടുങ്കാറ്റിൽപ്പെട്ട് പായ്വഞ്ചിയുടെ സെൽഫ് സ്റ്റിയറിംഗിന് കേടുപറ്റി. ടോയ്ലറ്റിന്റെ വാതിൽവെട്ടി ഒരുവിധം ഒപ്പിച്ചു. വീണ്ടും പണിമുടക്കിയതോടെ ആങ്കർ കൊണ്ടാണ് ശരിപ്പെടുത്തിയത്. ജനറേറ്റർ വീണ് ഡക്ക് കുഴിഞ്ഞു വെള്ളം കയറിയതും അവിടെ വച്ചായിരുന്നു. ഡീസൽ ലീക്കുമുണ്ടായതോടെ മുനമ്പ് കടക്കാൻ സാധിക്കുമോയെന്ന ആധിയുണ്ടായി. ഇതിനെയെല്ലാം തരണം ചെയ്യാനായതാണ് റേസിൽ ഗുണം ചെയ്തത്.
സഹമത്സരാർത്ഥികൾക്കും സമാനമായ ദുരനുഭവങ്ങൾ ഉണ്ടായോ ?
സാറ്റലൈറ്റ് ഫോണിൽ തങ്ങളെല്ലാവരും സംസാരിക്കുമായിരുന്നു. ഒരുദിവസം ഒരുമത്സരാർത്ഥി പൊട്ടിക്കരയുന്നത് കേട്ടാണ് ഉറക്കമുണർന്നത്. കടലിൽ ഒറ്റപ്പെട്ടുപോയതിന്റെ ആഘാതമായിരുന്നു ആ വ്യക്തിക്ക്. പേരു വെളിപ്പെടുത്തുന്നില്ല. ഒരേകാഴ്ച തന്നെയായതിനാൽ മനസ് തളർന്നുപോകുക സ്വാഭാവികമാണ്. ഭ്രാന്ത് വന്നതുപോലെയൊക്കെ തോന്നും. വർഷങ്ങൾക്ക് മുമ്പ് ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുത്ത മത്സരാർത്ഥി ഇതേത്തുടർന്ന് ജീവനൊടുക്കിയിരുന്നു. ഒരുവശത്ത് കലിതുള്ളുന്ന കടൽ. മറുഭാഗത്ത് കടൽജീവികൾ. ഒപ്പം ഇത്തരം സങ്കടവിവരങ്ങൾ. മത്സരത്തിൽ പരസ്പരം സഹകരിച്ചാണ് മുന്നോട്ടുപോയത്. സഹമത്സരാർത്ഥിക്ക് വെള്ളം ലഭിക്കാതായപ്പോൾ വെള്ളം തേടേണ്ടി വന്നു. പരസ്പരം സഹകരിക്കുമ്പോഴും കടുത്ത മത്സരമായിരുന്നു.
വായന ഇഷ്ടപ്പെടുന്നയാളാണല്ലോ? പുസ്തകങ്ങൾ കൊണ്ടുപോയിരുന്നോ ?
ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമുള്ളയാളാണ് ഞാൻ. പുസ്തകവായനയാണ് ഒരു ഹോബി. റേസിനിടയിലും പുസ്തകം വായിക്കാൻ സമയം കണ്ടെത്തിയിരുന്നു. പായ്വഞ്ചി നിയന്ത്രിക്കേണ്ടതിനാൽ ഏതാനും മണിക്കൂർ മാത്രമേ ഉറങ്ങാൻ സാധിച്ചിരുന്നുള്ളൂ. അതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല. ശരീരത്തിലെ ധാതുക്കൾ നഷ്ടപ്പെട്ടു. ചികിത്സയിലാണിപ്പോൾ. റേസിനിടയിൽ ഒരു തവണ മാത്രമേ കടലിൽ ഇറങ്ങേണ്ടിവന്നുള്ളൂ. പായ്വഞ്ചിയുടെ അടിയിൽ പറ്റിപ്പിടിച്ച ബാർനെക്കിൾസ് കളയാനായിരുന്നു സാഹസം. ബാർനെക്കിൾസ് പറ്റിക്കൂടിയാൽ പായ്വഞ്ചിയുടെ വേഗതകുറയും. കത്തി ഉപയോഗിച്ച് മണിക്കൂറുകളെടുത്താണ് അവ നീക്കിയത്. ഈസമയം കടൽ ശാന്തമായിരുന്നു.
റേസിൽ ഒന്നാമതെത്തിയ ദക്ഷിണാഫ്രിക്കയുടെ കിർസ്റ്റണിന് കരുത്തായ ഘടകങ്ങൾ എന്തെല്ലാമാണ് ?
കരുത്തുറ്റ വനിതയാണ് കിർസ്റ്റൺ ന്യൂഷാഫറിൻ. ശക്തമായ പോരാളിയും. ഗോൾഡൻ ഗ്ലോബ് റേസിന് രണ്ട് വർഷം മുമ്പേ കിർസ്റ്റണടക്കം പരിശീലനം തുടങ്ങിയിരന്നു. ഫ്രാൻസിൽ നിന്ന് സൗത്ത് ആഫ്രിക്കയിലേക്കും അവിടെ നിന്ന് തിരിച്ചും യാത്ര ചെയ്തായിരുന്നു പരിശീലനം. പായ്വഞ്ചിക്കുണ്ടാവുന്ന തകരാറുകൾ എന്തെല്ലാമെന്നും ഇത് പരിഹരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും ഇതിലൂടെ അവർക്ക് വ്യക്തമായ ധാരണയുണ്ടാക്കാനായി. ഇതെല്ലാം കിർസ്റ്രണിന് ഗുണമായി. റേസിന് ഒന്നരമാസം മുമ്പാണ് എന്റെ കൈയിലേക്ക് പായ്വഞ്ചി കിട്ടുന്നത്. പരിശീലനത്തിനും സമയം കുറവായിരുന്നു.
കുടുംബത്തിന്റെ പിന്തുണ എത്രത്തോളം ധൈര്യം പകർന്നു
മകൻ ജനിച്ചതിനുശേഷമായിരുന്നു രണ്ടാമത്തെ ഗോൾഡൻ ഗ്ലോബ് റേസ്. യാത്രയിൽ അവനെ ഒരുപാട് മിസ് ചെയ്തിരുന്നു. ഭാര്യ ഊർമിമാലയാണ് മത്സരിക്കാൻ കരുത്തായത്. 2018ലായിരുന്നു വിവാഹം. കൊൽക്കത്ത സ്വദേശിനിയായ ഊർമി ഡൽഹിയിലാണ് ജനിച്ചുവളർന്നത്. ഗ്രാഫിക് ഡിസൈനറാണ്. രണ്ട് മക്കൾ വേദാന്ത്, അഭ്രനീൽ. മാതാപിതാക്കളായ ലഫ്റ്റനന്റ് കമാൻഡർ വി.സി.ടോമിയും വത്സമ്മയും നൽകിയ പിന്തുണയാണ് നേട്ടങ്ങൾക്ക് പിന്നിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |