ബാലസോർ: ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബാലസോറിലെത്തി. രക്ഷാപ്രവർത്തനത്തിന്റെ കാര്യം ഉൾപ്പെടെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി പ്രധാനമന്ത്രി ചർച്ച നടത്തുകയും അടിയന്തരയോഗം വിളിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് അപകട സ്ഥലത്തേക്ക് എത്തിയത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും സംഭവസ്ഥലത്തുണ്ട്. പരിക്കേറ്റ് വിവിധ ആശുപത്രികളിൽ കഴിയുന്നവരെ പ്രധാനമന്ത്രി സന്ദർശിക്കുമെന്നാണ് സൂചന.
#WATCH | Prime Minister Narendra Modi arrives at the site of #BalasoreTrainAccident to take stock of the situation. #OdishaTrainAccident pic.twitter.com/mxwehPzsZZ
— ANI (@ANI) June 3, 2023
ഇന്നലെ രാത്രി 7.20ന് ബാലസോറിലെ ബഹനാഗ ബസാർ സ്റ്റേഷന് സമീപമാണ് ദുരന്തം. കൊൽക്കത്തയിലെ ഷാലിമാറിൽ നിന്ന് ചെന്നൈയിലേക്കു പോകുകയായിരുന്ന കൊറോമണ്ഡിൽ എക്സ്പ്രസ് ആണ് ആദ്യം അപകടത്തിൽ പെട്ടത്. ഇത് ഗുഡ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ബോഗികൾ അടുത്ത ട്രാക്കിലേക്ക് മറിഞ്ഞതോടെ, ബംഗളൂരു - ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് അതിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽപ്പെട്ട ഹൗറ എക്സ്പ്രസിൽ 1300 ഓളം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. സർക്കാരിന്റെ ഔദ്യോഗിക വിവര പ്രകാരം 261 പേർ മരിക്കുകയും 900 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഷാലിമാർ എക്സ്പ്രസിന്റെ 17 ബോഗികളാണ് പാളംതെറ്റിയത്. നാല് ബോഗികൾ തലകീഴായി മറിഞ്ഞ നിലയിലായിരുന്നു. നാല് ബോഗികൾ ദൂരേക്ക് തെറിച്ചുപോയി. സിഗ്നൽ തകരാറാണ് അപകട കാരണമെന്ന് ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന മാദ്ധ്യമങ്ങളോട് പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്രവർക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും നഷ്ടപരിഹാരം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ച
കൊറോമണ്ഡിൽ എക്സ്പ്രസ് പശ്ചിമ ബംഗാളിലെ ഷാലിമാർ സ്റ്റേഷനിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30നാണ് പുറപ്പെട്ടത്. ഇന്ന് വൈകിട്ട് 4.50ന് ചെന്നൈയിൽ എത്തേണ്ട ട്രെയിനാണിത്. മരിച്ചവരിലധികവും ഈ ട്രെയിനിലെ യാത്രക്കാരാണെന്നാണ് വിവരം.
ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചു സ്ഥിതി വിലയിരുത്തി. തുടർന്ന് രക്ഷാദൗത്യം ഏകോപിപ്പിക്കാൻ അശ്വിനി വൈഷ്ണവ് ഒഡീഷയിൽ എത്തി. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായികും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) 20 യൂണിറ്റുകളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. പരിക്കേറ്റവരെ ബാലസോർ മെഡിക്കൽ കോളേജിലും സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. സൗത്ത് ഈസ്റ്റേൺ റെയിൽവേ രക്ഷാപ്രവർത്തനത്തിന് പ്രത്യേക ട്രെയിനുകൾ അനുവദിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇതുവഴിയുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തു. ചെന്നൈ അടക്കമുള്ള സ്ഥലങ്ങളിൽ കൺട്രോൾ റൂം തുറന്നു.
രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും നടുക്കം രേഖപ്പെടുത്തി.
ഹെൽപ്പ് ലൈൻ നമ്പറുകൾ
ചെന്നൈ 044- 25330952
ഹൗറ ഹെൽപ്പ് ലൈൻ നമ്പർ : 033-26382217
ഖരഗ്പൂർ ഹെൽപ്പ് ലൈൻ നമ്പർ: 8972073925 & 9332392339
ബാലസോർ ഹെൽപ്പ് ലൈൻ നമ്പർ: 8249591559 & 7978418322
ഷാലിമാർ ഹെൽപ്പ് ലൈൻ നമ്പർ: 9903370746
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |