കുറ്റക്കാരെ വെറുതേ വിടില്ല: പ്രധാനമന്ത്രി
ന്യൂഡൽഹി: ഒഡീഷയിലെ ബാലസോറിൽ 288 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിന് കാരണം സിഗ്നൽ സംവിധാനത്തിലെ ഗുരുതര പിഴവെന്ന് സൂചന. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. അമ്പതിലേറെപ്പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 1000ൽ അധികംപേരാണ് പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്നത്. മലയാളികൾ മരിച്ചതായി റിപ്പോർട്ടില്ല.
റെയിൽവേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. റെയിൽവേ ബോർഡിന് ലഭിച്ച പ്രാഥമിക റിപ്പോർട്ടിലാണ് സിഗ്നൽ പ്രശ്നം ചൂണ്ടിക്കാട്ടിയത്. കുറ്റക്കാരെ വെറുതെ വിടില്ലെന്ന് അപകടസ്ഥലം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ദുരന്തത്തിനിരയായ കോറമണ്ഡൽ എക്‌സ്പ്രസിൽ 1257 റിസർവ്ഡ് യാത്രക്കാരും ഹൗറ എക്സ് പ്രസിൽ 1039 റിസർവ്ഡ് യാത്രക്കാരും ഉണ്ടായിരുന്നു. ജനറൽ കമ്പാർട്ടുമെന്റിലെ യാത്രക്കാരുടെ എണ്ണം ലഭ്യമല്ല. അപകടത്തിന് ഇരയായവരിലേറെയും ജനറൽ കമ്പാർട്ട്മെന്റിലെ യാത്രക്കാരാണ്.
ബംഗാളിൽ നിന്ന് തമിഴ്നാട്ടിലേക്കും കേരളത്തിലേക്കും വരികയായിരുന്ന തൊഴിലാളികളാണ് കൂടുതലും. സംസ്ഥാനത്തെ 31 പേർ മരിച്ചതായി പശ്ചിമ ബംഗാൾ സർക്കാർ സ്ഥിരീകരിച്ചു. 544 പേർക്ക് പരിക്കേറ്റു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് മൂന്നരയോടെയാണ് അപകട സ്ഥലത്തെത്തിയത്. ആവശ്യമായ നടപടികളെടുക്കാൻ ആരോഗ്യമന്ത്രിക്കും കാബിനറ്റ് സെക്രട്ടറിക്കും അപകട സ്ഥലത്തു നിന്ന് ഫോണിൽ നിർദ്ദേശം നൽകി. ബാലസോറിലെ ഫക്കീർ മോഹൻ ആശുപത്രിയിൽ പരിക്കേറ്റവരെ സന്ദർശിച്ചു.
സിഗ്നൽ വീഴ്ച: സാധ്യതകൾ
1.നാലു ട്രാക്കുകളുള്ള സ്റ്റേഷനിലെ രണ്ടെണ്ണത്തിൽ ട്രെയിനുകൾ നിർത്തിയിട്ടിരുന്നു. ഇതിനിടെ രണ്ടു ട്രെയിനുകൾ സ്റ്റേഷനിലേക്ക് എത്തുന്നതും ദൃശ്യങ്ങളിൽ കാണാം. വേഗനിയന്ത്രണമുള്ള ലൂപ് ട്രാക്കിലേക്ക് എത്തിയപ്പോഴുള്ള പിഴവാകാം അപകട കാരണമെന്നാണ് അനുമാനം. കോറമണ്ഡൽ എക്‌സ്‌പ്രസ് പാളം തെറ്റി ലൂപ്പ് ട്രാക്കിലേക്ക് മറിഞ്ഞെന്ന വാദവുമുണ്ട്.
2. ചരക്കു വണ്ടി ലൂപ്പ് ട്രാക്കിൽ പിടിച്ചിട്ടശേഷമാണ് കോറമണ്ഡലിന് സിഗ്‌നൽ നൽകിയത്. മെയിൻ ലൈനിലൂടെ മുന്നോട്ടു പോകേണ്ട ട്രെയിൻ ലൂപ്പ് ട്രാക്കിൽ പ്രവേശിച്ചു. തെറ്റായി ലൂപ്പിലേക്ക് ട്രെയിൻ കയറണമെങ്കിൽ തെറ്റായ സിഗ്നൽ വന്നിട്ടുണ്ടാകും. ട്രാക്ക് സ്വിച്ച് ചെയ്‌തപ്പോഴുണ്ടായ പിഴവാകാം കാരണം
3.ടേൺ ഔട്ടുകൾ ക്രമീകരിക്കുന്ന പോയിന്റ് മെഷിൻ ശരിയായി പ്രവർത്തിച്ചിട്ടുണ്ടാവില്ല. വയറിങ്ങിൽ ഉണ്ടായ തകരാർ കാരണം അങ്ങനെ സംഭവിക്കാം.അറ്റകുറ്റപ്പണികൾക്കുശേഷം ശരിയായ പരിശോധനകൾ നടത്തിയിട്ടുണ്ടാവില്ല
4. അപകട സമയത്ത് കോറമണ്ഡൽ എക്‌സ്‌പ്രസ് 130 കിലോമീറ്റർ, ഹൗറ എക്‌സ്‌പ്രസ് 116 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിച്ചിരുന്നതെന്ന് സൂചന. അപകടമുണ്ടായ സമയത്ത് ലോക്കോ പൈലറ്റുമാർക്ക് ബ്രേക്കിടാൻ കഴിയുമായിരുന്നില്ല
നഷ്ടപരിഹാരം
മരിച്ചവരുടെ ആശ്രിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ആശ്വാസ ഫണ്ടിൽ നിന്ന് രണ്ടു ലക്ഷം. റെയിൽവേയുടെ പത്തു ലക്ഷം. ബംഗാളികൾക്ക് അഞ്ചു ലക്ഷം നൽകുമെന്ന് മുഖ്യമന്ത്രി മമത. തമിഴ്നാട്ടുകാർക്ക് അഞ്ചു ലക്ഷം നൽകുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ
പരിക്കേറ്റവർക്ക് പ്രധാനമന്ത്രിയുടെ ഫണ്ടിൽ നിന്ന് അൻപതിനായിരം. ഗുരുതരമായ പരിക്കേറ്റവർക്ക് റെയിൽവേയുടെ രണ്ടു ലക്ഷം. നിസാര പരിക്കേറ്റവർക്ക് അൻപതിനായിരം. പരിക്കേറ്റ തമിഴ്നാട്ടുകാർക്ക് സംസ്ഥാനത്തിന്റെ ഒരു ലക്ഷം. പരിക്കേറ്റവർക്കുള്ള ധനസഹായം റെയിൽവേ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി കൈമാറിത്തുടങ്ങി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |