ന്യൂഡൽഹി: ഒഡീഷയിലെ ബാലസോറിൽ 288 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിന് കാരണം സിഗ്നൽ സംവിധാനത്തിലെ ഗുരുതര പിഴവെന്ന് റെയിൽവെയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷൻ പരിധിയിൽ നടന്ന ദുരന്തത്തിലേക്ക് നയിച്ചത് കോറമണ്ഡൽ എക്സ്പ്രസ് സിഗൽ തെറ്റി മറ്റൊരു ട്രാക്കിലേക്ക് കയറിയതാണെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാകുന്നത്,.
ദുരന്തത്തിനിരയായ കോറമണ്ഡൽ എക്സ്പ്രസിൽ 1257 റിസർവ്ഡ് യാത്രക്കാരും ഹൗറ എക്സ് പ്രസിൽ 1039 റിസർവ്ഡ് യാത്രക്കാരും ഉണ്ടായിരുന്നു. ജനറൽ കമ്പാർട്ടുമെന്റിലെ യാത്രക്കാരുടെ എണ്ണം ലഭ്യമല്ല. അപകടത്തിന് ഇരയായവരിലേറെയും ജനറൽ കമ്പാർട്ട്മെന്റിലെ യാത്രക്കാരാണ്.
റോഡരികിലുള്ള റെയിൽവേ സ്റ്റേഷനാണ് ബഹനാഗബസാർ. മൂന്ന് പ്ലാറ്റ്‌ഫോമുKളും നാല് ട്രാക്കുകളുമാണ് ഈ സ്റ്റേഷനിലുള്ളത്. ഇതിൽ രണ്ടു ട്രാക്കുകളിലാണ് പ്രധാനമായും സർവീസ് നടത്തുന്നത്. ഇതിന് അപ് ലൈനെന്നും ഡൗൺ ലൈനെന്നുമാണ് വിളിക്കുന്നത്. ഇവയുടെ രണ്ട് വശത്തുള്ള മറ്റു രണ്ട് ട്രാക്കുകൾ ലൂപ്പ് ലൈനാണ്, പ്രധാന ട്രാക്കുകളിലൂടെ ട്രെയിനുകൾ കടത്തിവിടാനും നിറുത്തിയിടാനുമായാണ് ഈ ലൂപ് ലൈനുകൾ ഉപയോഗിക്കുന്നത്. സംഭവദിവസം അഫകടത്തിൽപ്പെട്ട കോറമണ്ഡൽ എക്സ്പ്രസിനും യശ്വന്ത് പൂർ എക്സ്പ്രസിനും കടന്നുപോകാനായി രണ്ട് ഗുഡ്സ് ട്രെയിനുകളെ ലൂപ് ലൈനിലേക്ക് മാറ്റിയിരുന്നു. അതിന് ശേഷമാണ് പ്രധാന ട്രാക്കുകളിലൂടെ എക്സ്പ്രസുകളെ കടത്തിവിടുന്നതിന് സിഗ്നൽ നൽകിയത്.
മെയിൻ ലൈനിലൂടെ മുന്നോട്ടു പോകേണ്ട കോറമണ്ഡൽ ലൂപ്പ് ട്രാക്കിൽ പ്രവേശിച്ച് ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. . തെറ്റായി ലൂപ്പിലേക്ക് ട്രെയിൻ കയറണമെങ്കിൽ തെറ്റായ സിഗ്നൽ വന്നിട്ടുണ്ടാകും. ട്രാക്ക് സ്വിച്ച് ചെയ്തപ്പോഴുണ്ടായ പിഴവാകാം കാരണം. അപകട സമയത്ത് കോറമണ്ഡൽ എക്സ്പ്രസ് 130 കിലോമീറ്റർ, ഹൗറ എക്സ്പ്രസ് 116 കിലോമീറ്റർ വേഗത്തിലുമാണ് സഞ്ചരിച്ചിരുന്നതെന്ന് സൂചന. അപകടമുണ്ടായ സമയത്ത് ലോക്കോ പൈലറ്റുമാർക്ക് ബ്രേക്കിടാൻ കഴിയുമായിരുന്നില്ല, ഇടിയുടെ ആഘാതത്തിൽ തെറിച്ച കോറമണ്ഡൽ എക്സ്പ്രസിന്റെ ചില കോച്ചുകൾ അതേസമയത്ത് തന്ന എതിർദിശയിലൂടെ കടന്നുപോകുകയായിരുന്ന യശ്വന്ത്പൂർ എക്സ്പ്രസിന്റെ അവസാന നാല് കോച്ചുകളിൽ ചെന്ന് പതിച്ചു..കോറമണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകൾ യശ്വന്ത് പൂർ എക്‌സ്പ്രസിന്റെ മുന്നിലേക്കാണ് പതിച്ചതെങ്കിൽ ഇതിലും വലിയ ദുരന്തം ഉണ്ടാകുമായിരുന്നു എന്നാണ് റിപ്പോർട്ട്. , ഇപ്പോഴത്തെ അപകടത്തിൽ യശ്വന്ത്പൂർ എക്സ്പ്രസിന്റെ പിന്നിലത്തെ കോച്ചുകളാണ് അപകടത്തിൽ പെട്ടതെന്നാണ് റെയിൽവേ അറിയിക്കുന്നത്.
ഇന്നലെ വൈകിട്ട് 6.50നും 7.10നും ഇടയിൽ മിവിട്ടുറകൾക്കുള്ളിലാണ് വൻ ദുരന്തം നടന്നതെന്നാണ് ഉദ്യോഗസ്ഥരും ദൃക്‌സാക്ഷികളും പറയുന്നത്. കോറമണ്ഡൽ എക്സ്പ്രസിന്റെ ആദ്യത്തെ മൂന്നു കോച്ചുകൾ റിസർവ് ചെയ്യപ്പെടാത്തവയാണ്. നൂറുകണക്കിന് സാധാരണക്കാർ ഈ കോച്ചുകളിൽ ഉണ്ടായിരുന്നു. ഇതിലുണ്ടായിരുന്ന ഭൂരിപക്ഷം പേർക്കും ജീവൻ നഷ്ടമാകുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്.
അതേസമയം അപകടത്തിലേക്ക് നയിച്ച സിഗ്നൽ തകരാറിന് പിന്നിൽ മാനുഷിക പിഴവാണോ സാങ്കേതിക പ്രശ്നമാണോ എന്നത് സംബന്ധിച്ച് റെയിൽവേ വിശദീകരിച്ചിട്ടില്ല. സംഭവസ്ഥലം സന്ദർശിച്ച പ്രധാനമന്ത്രി മോദി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |