കാസർകോട്: സംസ്ഥാനത്ത് വനംവകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി പത്ത് ഫോറസ്റ്റ് സ്റ്റേഷനുകൾ പ്രവർത്തനം തുടങ്ങുന്നത് സംബന്ധിച്ച ശുപാർശയടങ്ങുന്ന ഫയലുകൾ വകുപ്പ് മേധാവിയുടെ ഓഫീസിൽ വിശ്രമത്തിലാണ്.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് ശുപാർശയിൽ താത്പര്യമെടുക്കാത്തതെന്നാണ് വിവരം. കേന്ദ്രഫണ്ട് ലഭ്യമായില്ലെന്നും പറയുന്നു. കാസർകോടും തിരുവനന്തപുരവുമാണ് ഫോറസ്റ്റ് സ്റ്റേഷനുകൾ ഒന്നു പോലുമില്ലാത്ത ജില്ലകൾ. സംസ്ഥാനത്താകെ 149 ഫോറസ്റ്റ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നതിൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ മാത്രം 28 എണ്ണമുണ്ട്.
25 സ്റ്റേഷനുകൾ തുടങ്ങാനായിരുന്നു തീരുമാനം. ഫണ്ടിന്റെ അപര്യാപ്‌തതയുടെ പേരിൽ പത്തായി ചുരുക്കി. ഒരു ഫോറസ്റ്റ് സ്റ്റേഷന്റെ പ്രവർത്തനത്തിന് പ്രതിവർഷം ഒരുകോടി രൂപ വേണ്ടിവരുമെന്നാണ് കണക്ക്.
ഫയലിൽ ഒതുങ്ങിയ ഫോറസ്റ്റ് സ്റ്റേഷനുകൾ
കാസർകോട് ജില്ല
പരപ്പ, ബന്തടുക്ക പാണ്ടി, കള്ളാർ, ഭീമനടി
തിരുവനന്തപുരം ജില്ല
പുരവിമല, കോട്ടൂർ, പാലോട്, കുളത്തുപ്പുഴ
അധികാരങ്ങൾ
വനം നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് സ്വതന്ത്രമായി അന്വേഷണം നടത്താം. 2500 രൂപയുടെ നാശനഷ്ടം വരുന്ന കേസുകൾ മാത്രമാണ് റെയ്ഞ്ച് ഓഫീസുകളിൽ ഉണ്ടാവുക. 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കും. രണ്ടു വാഹനങ്ങളും അനുവദിക്കും. ജനവാസ മേഖലകളിൽ ഇറങ്ങുന്ന ആനകളെയും വന്യജീവികളെയും തുരത്താൻ പ്രത്യേക സംവിധാനം ഉണ്ടാകും.
അധിക തസ്തികകൾ
ഡെപ്യൂട്ടി റെയ്ഞ്ചർ -1
ഫോറസ്റ്റർമാർ-4
ബി. എഫ്. ഒ മാർ -13
ക്ളാർക്ക് -1
ഡ്രൈവർ-2
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |