കൊല്ലം: സ്വകാര്യ എ.ടി.എം കൗണ്ടറിൽ പണം നിറയ്ക്കാനായി കൊണ്ടുപോകവേ ഏജന്റിനെ ആക്രമിച്ച് പണം കവർന്ന സംഭവത്തിൽ മൂന്നുപേർ പൊലീസ് പിടിയിൽ.
കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് ബിനീഷ് ഭവനിൽ ബിനിഷ് ബഷീർ (43), മുസ്ലിം സ്ട്രീറ്റ് ചരുവിള വീട്ടിൽ മുബാറക് (28), സഹോദരൻ മുജീബ് (30) എന്നിവരെയാണ് കൊട്ടാരക്കര ഡിവൈ.എസ്.പി ഡി.വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കവർന്നെടുത്ത പതിമൂന്നര ലക്ഷം രൂപ മുഖ്യ പ്രതി ബിനീഷിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. മേയ് 26ന് അന്തമൺ വിരുത്തി - പട്ടാഴി റോഡിൽ വൈകിട്ട് എഴോടെയായിരുന്നു സംഭവം.
പൊലീസ് പറയുന്നത്: ഇന്ത്യാ ഓൺ പെയ്മെന്റ് എന്ന സ്വകാര്യ എ.ടി.എം കൗണ്ടറിൽ പണം നിറയ്ക്കുന്ന ജോലിയാണ് മൈലം അന്തമൺ കളപ്പിലാ തെക്കേതിൽ ഗോകുൽ (25) ചെയ്തിരുന്നത്. 26ന് ഏജൻസി ഉടമ 62 ലക്ഷം രൂപ വിവിധ എ.ടി.എം കൗണ്ടറുകളിൽ നിറയ്ക്കാനായി കൊട്ടാരക്കര എസ്.ബി.ഐ ബ്രാഞ്ചിൽ നിന്ന് വൈകിട്ട് 4.20ന് ഗോകുലിന് കൈമാറി. പുത്തൂർ, കോട്ടാത്തല ,കീരിക്കൽ, പൂവറ്റൂർ, കലയപുരം, പുത്തൂർ മുക്ക് കൗണ്ടറുകളിൽ പണം നിറച്ച ശേഷം പട്ടാഴിയിലേക്ക് വരുമ്പോഴാണ് അമിത വേഗതയിൽ വന്ന സ്കോർപ്പിയോ സ്കൂട്ടറിൽ ഇടിക്കുന്നത്. റോഡിലേക്ക് തെറിച്ചുവീണ ഗോകുലിനെ ആക്രമിക്കാൻ ശ്രമിക്കവേ ഗോകുൽ നിലവിളിച്ച് സമീപത്തെ വീട്ടിൽ അഭയം തേടി. ഇതിനിടെ സ്കൂട്ടറിൽ പണം അടങ്ങിയ ബാഗും കവർന്നെടുത്ത് ഇവർ രക്ഷപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെ ഗോകുൽ രാത്രിയിൽ തന്നെ കുന്നിക്കോട് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ കവർച്ചാ സംഘം തട്ടിയെടുത്ത ബാഗ് ഉപേക്ഷിച്ച നിലയിൽ റോഡ് വശത്ത് നിന്ന് കണ്ടെത്തി.
സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടന്ന പരിശോധനയിൽ കവർച്ചാ സംഘം ഉപയോഗിച്ച സ്കോർപ്പിയോ കാർ വ്യാജ നമ്പർ പതിപ്പിച്ചതാണെന്ന് കണ്ടെത്തി. എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കവർച്ചയ്ക്ക് നേതൃത്വം നൽകിയ സൂത്രധാരൻ ബിനീഷ് ബഷീർ എ.ടി.എം കൗണ്ടറിൽ പണം നിറയ്ക്കുന്ന ജോലി ചെയ്യുന്നയാളാണ്. ഇയാൾ എഗ്രിമെന്റ് ചെയ്ത വസ്തു ഇടപാടിൽ പണം നൽകാനായിട്ടാണ് കവർച്ച പ്ലാൻ ചെയ്തത്. കുന്നിക്കോട് സ്റ്റേഷൻ ഓഫീസർ എം.അൻവർ, ഗംഗാപ്രസാദ്, അഖിൽ, ബാബുരാജ്, ബിനു, രാജേഷ്, ഗോപകുമാർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |