തൃശൂർ : അർദ്ധരാത്രി പുറത്തുവന്ന ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരുടെ പട്ടികയ്ക്ക് പിന്നാലെ പൊട്ടിത്തറി. വടക്കാഞ്ചേരിയിൽ ഡി.സി.സി സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവ് കൂടിയായ കെ.അജിത് കുമാർ പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചു.
13 നിയമസഭാ നിയോജക മണ്ഡലങ്ങളിൽ രണ്ട് വീതം, മൊത്തം 26 ബ്ലോക്ക് കമ്മിറ്റികളാണുള്ളത്. അതിൽ പാണഞ്ചേരി, ചേലക്കര ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യപിക്കാനായിട്ടില്ല. ഇവിടെ സമവായത്തിലെത്താനായില്ലെന്നാണ് വിവരം. നിലവിലെ ബ്ലോക്ക് പ്രസിഡന്റുമാരിൽ എല്ലാവരെയും മാറ്റി പുതിയ ആളുകൾക്ക് അവസരം നൽകി. പല നിയമനത്തിലും കടുത്ത എതിർപ്പ് ഉയർന്നു.
എ, ഐ ഗ്രൂപ്പുകൾക്ക് പുറമേ കെ.സി വേണുഗോപാൽ, കെ.സുധാകരൻ എന്നിവരോട് അടുപ്പം പുലർത്തുന്നവരും കയറിപ്പറ്റി. തൃശൂർ ബ്ലോക്ക് പ്രസിഡന്റായി ഫ്രാൻസിസ് ചാലിശ്ശേരിയെയാണ് നിയമിച്ചത്. കഴിഞ്ഞ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട മുൻ കൗൺസിലർക്ക് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം ലഭിക്കാൻ സാമുദായിക ഇടപെടലുണ്ടായെന്ന ആക്ഷേപവുമുയർന്നു. കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവരെ ബന്ധപ്പെട്ട് പേര് ശുപാർശ ചെയ്‌തെങ്കിലും പന്ത് ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂരിന്റെ കോർട്ടിലെത്തി. വ്യക്തികളുടെ സ്വഭാവമേന്മ കൂടി മാനദണ്ഡമാക്കണമെന്ന നിലപാടിൽ ജോസ് വള്ളൂർ നിലപാടെടുത്തതോടെ അക്കാര്യം തൽപ്പര കക്ഷികളായവരോട് പറയുകയായിരുന്നു.
പാണഞ്ചേരിയിൽ യു.ഡി.എഫ് ചെയർമാൻ എം.പി.വിൻസെന്റ് നിർദ്ദേശിച്ച വ്യക്തിയെ ചൊല്ലിയാണ് അനിശ്ചിതത്വം. ചേലക്കരയിലാകട്ടെ രമ്യ ഹരിദാസ് എം.പി അത്ര സ്വീകാര്യനല്ലാത്ത ഒരു വ്യക്തിക്കായി സമ്മർദ്ദം ചെലുത്തിയതും കാര്യങ്ങളെ കുഴപ്പത്തിലാക്കി.
വടക്കാഞ്ചേരിയിൽ ഉടൻ പൊട്ടിത്തെറി
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നിയമനത്തിലെ ഏകപക്ഷീയ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് അജിത് കുമാറിന്റെ പ്രതികരണം. കെ.സുധാകരന്റെ നോമിനിയായെത്തിയ പി.ജി ജയ്ദീപാണ് പുതിയ ബ്ലോക്ക് പ്രസിഡന്റ്. കോൺഗ്രസ് പ്രാഥമിക അംഗത്വം ഉൾപ്പടെ വടക്കാഞ്ചേരി നഗരസഭ കോൺഗ്രസ് പാർലിമെന്ററി പാർട്ടി നാമ നിർദ്ദേശം ചെയ്തിട്ടുള്ള എല്ലാ കമ്മിറ്റികളിൽ നിന്നും രാജി വെച്ചതായും അജിത്കുമാർ അറിയിച്ചു.
സാമൂഹിക മാദ്ധ്യമത്തിലൂടെയായിരുന്നു രാജി പ്രഖ്യാപനം. മുണ്ടത്തിക്കോട് പഞ്ചായത്ത് മുൻ പ്രസിഡന്റായ അജിത് കുമാർ നേരത്തെയും ഇത്തരത്തിൽ രാജി പ്രഖ്യാപിച്ചിരുന്നു. വടക്കഞ്ചേരിയിലെ പ്രധാന നേതാവായ അജിത്കുമാർ തെക്കുംകരയിൽ നിന്നുള്ള പി.ജെ.രാജുവിനെ പ്രസിഡന്റാക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നു.
വനിതകൾ ഇല്ല
26 ൽ 24 ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപോൾ ഒരു വനിത പോലും ഇടം പിടിച്ചില്ല. ഇനി രണ്ട് മണ്ഡലം മാത്രമാണുള്ളത്. അവിടെ നിരവധി പേർ രംഗത്തുമുണ്ട്.
പ്രഖ്യാപിക്കാൻ ഇനി രണ്ടെണ്ണം
13 നിയമസഭാ നിയോജക മണ്ഡലം
26 ബ്ലോക്ക് കമ്മിറ്റികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |