തിരുവനന്തപുരം: കാലാവസ്ഥാവ്യതിയാനത്തിന്റെ അനന്തരഫലങ്ങൾ ലഘൂകരിക്കാനും പ്രതിരോധിക്കാനുമുള്ള പ്രവർത്തനങ്ങളിൽ കുട്ടികളുടെയും യുവതയുടെയും പാരിസ്ഥിതിക കൂട്ടായ്മ അനിവാര്യമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നിയമസഭയിൽ ഇന്ന് നടക്കുന്ന കാലാവസ്ഥാ അസംബ്ളിയിൽ തിരഞ്ഞെടുക്കപ്പെട്ട മുന്നൂറോളം വിദ്യാർത്ഥികളും യുവജനങ്ങളും ഒത്തുചേരുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാന നിയമസഭയും യുനിസെഫും ചേർന്ന് ഇത് രണ്ടാം തവണയാണ് 'നാമ്പ്' എന്ന പേരിൽ കാലാവസ്ഥാ അസംബ്ളി നടത്തുന്നത്. ജനപ്രതിനിധികൾ, ഈ രംഗത്തെ വിദഗ്ദ്ധർ എന്നിവരുമായി ചർച്ച നടത്തും. ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പരിസ്ഥിതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള വേദി കൂടിയാണിത്.കാർബൺ പുറന്തള്ളൽ കുറയ്ക്കൽ, പ്ലാസ്റ്റിക്ക് ഉപയോഗം പരിശോധിക്കൽ, ഫലപ്രദമായ മാലിന്യ നിർമാർജനം, ജല സ്‌ത്രോസുകളുടെ ശുദ്ധീകരണവും സംരക്ഷണവും എന്നിങ്ങനെ വിവിധ മേഖലകളിൽ കുട്ടികളും യുവജനങ്ങളും കൂട്ടായി പ്രവർത്തിക്കുന്നു.
ഇത്തവണ പരിസ്ഥിതി ദിനാചരണത്തിന്റെ ആശയം 'പ്ലാസ്റ്റിക്ക് മാലിന്യത്തെ വെല്ലുക" എന്നതാണ്.. . സൈക്കിൾ ഉപയോഗത്തിലൂടെ കുറയ്ക്കാനാകുന്നത് കാർബൺ പുറന്തള്ളലാണ്. സ്വന്തം വീട്ടിലെ മാലിന്യങ്ങൾ ശരിയായി കൈകാര്യം ചെയ്യുന്നതും ഹരിത കർമ്മസേന അടക്കമുള്ള സർക്കാർ സംവിധാനങ്ങളോട് സഹകരിക്കുന്നതും നാടിനെ മാലിന്യമുക്തമാക്കും. അനാവശ്യമായി തെളിഞ്ഞ് കിടക്കുന്ന ലൈറ്റ് ഓഫാക്കുന്നതും വെള്ളം പാഴാക്കാതെ ടാപ്പ് അടയ്ക്കുന്നതും അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ ലിഫ്റ്റ് ഉപയോഗിക്കാതിരിക്കുന്നതും ആർക്കും എളുപ്പത്തിൽ ചെയ്യാവുന്ന പാരിസ്ഥിതിക പ്രവർത്തനങ്ങളാണ്. യുവാക്കളും കുട്ടികളും തദ്ദേശ സ്ഥാപനങ്ങളും എം.എൽ.എമാരും ചേർന്ന് പ്രവർത്തിക്കുന്നത് സംസ്ഥാനത്തിന്റെ പാരിസ്ഥിതിക പ്രവർത്തനങ്ങളെ പുതിയ തലത്തിലേക്കെത്തിക്കും. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ആഗോള തലത്തിലുള്ള പഠനങ്ങളും പ്രവർത്തനങ്ങളും മനസ്സിലാക്കി സംസ്ഥാന സാഹചര്യങ്ങൾക്കനുസരിച്ച് നടപ്പാക്കാൻ യുനിസെഫ് പിന്തുണ സഹായകമാകുമെന്നും സ്പീക്കർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |