ട്രെയിൻ ദുരന്തത്തിൽ യു.എ.ഇയും ദുഃഖം രേഖപ്പെടുത്തി. യു.എ.ഇ ജനത ഇന്ത്യക്കൊപ്പമുണ്ടെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ട്വീറ്റ് ചെയ്തു. ഹിന്ദി, ഇംഗ്ലീഷ്, അറബിക് എന്നീ മൂന്ന് ഭാഷകളിലായാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
ദുബായ് ഭരണാധികാരിയും യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവരും അനുശോചന സന്ദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതി ദ്രൗപതി മുർമുവിനും കൈമാറി.
അതേ സമയം, സൗദി അറേബ്യയിലെ സൽമാൻ രാജാവ്, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ, കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ - അഹ്‌മ്മദ് അൽ - ജബ്ബാർ അൽ- സബാഹ്, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, യു.കെ ഫോറിൻ സെക്രട്ടറി ജെയിംസ് ക്ലെവർലി തുടങ്ങിയവരും ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് അടക്കമുള്ള ഒട്ടനവധി ലോകനേതാക്കളും ദുരന്തത്തിന് പിന്നാലെ അനുശോചന സന്ദേശങ്ങൾ രേഖപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |