കമ്പം: മയക്കുവെടിവച്ച് പിടികൂടി എലിഫെന്റ് ആംബുലൻസിൽ കയറ്റിയ അരിക്കൊമ്പനുമായി തമിഴ്‌നാട് വനംവകുപ്പ് മേഘമലയിലേക്ക് പുറപ്പെട്ടു. മേഘമലയിലാകും ആനയെ തുറന്നുവിടുകയെന്നാണ് വിവരം. മേഘമലയിൽ വെള്ളിമല വനമേഖലയിലേക്കാണ് ആനയെ മാറ്റുന്നത്.
മയങ്ങിയിരുന്ന ആന യാത്ര പുറപ്പെട്ടതോടെ മയക്കംവിട്ട നിലയിലാണ്. വാഹനത്തിന്റെ ഇരുവശങ്ങളിലേക്കും തുമ്പിക്കൈ നീട്ടിയിരുന്നു കൊമ്പൻ. ആനയുടെ തുമ്പിക്കൈയിൽ മുൻപ് കണ്ട മുറിവ് ഇപ്പോഴും ഭേദമാകാത്ത നിലയിലാണ്. ലോറിയിൽവച്ചുതന്നെ ആനയ്‌ക്ക് വീണ്ടും ബൂസ്‌റ്റർ ഡോസ് നൽകിയേക്കുമെന്നാണ് സൂചന. രണ്ട് മയക്കുവെടി വച്ചാണ് ആനയെ കമ്പത്ത് നിന്നും പിടികൂടിയത്.
കേരളത്തിൽ പെരിയാർ വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ വനപ്രദേശമാണ് വെള്ളിമല. മേഘമല തോട്ടം മേഖലയും ജനവാസമുള്ളയിടവുമാണ്. എന്നാൽ വെള്ളിമലയിൽ ആനയ്‌ക്ക് ഭക്ഷണത്തിനും മറ്റും പ്രയാസമുണ്ടാകില്ല എന്ന കണക്കുകൂട്ടലിലാണ് തമിഴ്‌നാട് വനംവകുപ്പ് ഇവിടേക്ക് മാറ്റുന്നത്.
പെരിയാറിൽ എത്തിച്ച് ഒരു മാസം തികയും മുൻപ് മേയ് 27ന് പുലർച്ചെ ആന തമിഴ്നാട്ടിൽ കമ്പം ടൗണിൽ ഇറങ്ങി. അഞ്ച് വാഹനങ്ങൾ തകർക്കുകയും ടൗണിലൂടെ ഓടി പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. ഇതോടെ ആനയെ ജനവാസ മേഖലയിൽ നിന്നും വനംവകുപ്പ് തുരത്തി. പിന്നീട് കുങ്കിയാനകളെയടക്കം എത്തിച്ച് ജനവാസ മേഖലയിൽ എത്തിയാൽ വീണ്ടും ആനയെ പിടികൂടാൻ തീരുമാനിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം വീണ്ടും ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പന് ഇന്ന് പിടിവീഴുകയായിരുന്നു.
തിങ്കളാഴ്ച പുലർച്ചെ 12.30ഓടെ കമ്പത്തിനടുത്ത് പൂശാനംപെട്ടി എന്ന സ്ഥലത്തെ സ്വകാര്യവ്യക്തിയുടെ തെങ്ങിൻതോപ്പിൽ നിന്നിരുന്ന ആനയെ ഇതിനുസമീപം വച്ചാണ് മയക്കുവെടി വച്ചത്.ജനവാസമേഖലയിൽ വീണ്ടും എത്തിയതായി സ്ഥിരീകരിച്ചതോടെയാണ് ആനയെ പിടികൂടി മാറ്റാൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |