തിരുവനന്തപുരം: കിളികൊല്ലൂർ സ്റ്റേഷനിൽ സൈനികനെയും സഹോദരനെയും മർദ്ദിച്ച സംഭവത്തിൽ പൊലീസുകാരുടെ സസ്‌പെൻഷൻ പിൻവലിച്ചു. കേസിൽ ഉൾപ്പെട്ട സി ഐ കെ.വിനോദ്, എസ് ഐ എ.പി അനീഷ്, എ എസ് ഐ പ്രകാശ് ചന്ദ്രൻ, സി പി ഒ മണികണ്ഠൻ പിള്ള എന്നിവരെയാണ് സസ്‌പെൻഷൻ പിൻവലിച്ച് സർവീസിൽ തിരിച്ചെടുത്തത്. ഏഴുമാസം മുൻപായിരുന്നു ഇവരെ സസ്‌പെൻഡ് ചെയ്‌തത്. ദക്ഷിണമേഖല ഐ ജി ജി. സ്‌പർജൻ കുമാറാണ് ഇവരെ തിരിച്ചെടുത്തതായി ഉത്തരവിറക്കിയത്.
കഴിഞ്ഞ വർഷം നവംബർ 25നായിരുന്നു കേസിനാസ്‌പദമായ അക്രമ സംഭവങ്ങൾ നടന്നത്. എ.ഡി.എം.എ കേസിലെ പ്രതിയെ ജാമ്യത്തിലെടുക്കാൻ വന്ന സൈനികനും സഹോദരനും കിളികൊല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐയെ കസേരയിൽ നിന്ന് വലിച്ച് നിലത്തിട്ട് സ്റ്റൂൾ കൊണ്ട് തലയ്ക്കടിച്ചെന്നായിരുന്നു കിളികൊല്ലൂർ പൊലീസ് ചമച്ച കള്ളക്കേസ്. യഥാർത്ഥത്തിൽ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാർ ഓരോരുത്തരായി സൈനികനെയും സഹോദരനെയും ക്രൂരമായി മർദ്ദിച്ച് അവശരാക്കുകയായിരുന്നു. പ്രതിരോധത്തിനിടയിൽ സൈനികന്റെ അടിയേറ്റാണ് എ.എസ്.ഐ പ്രകാശ് ചന്ദ്രന്റെ കണ്ണിന് മുകളിൽ പരിക്കേറ്റത്.
എന്നാൽ സംഭവത്തെക്കുറിച്ച് അന്ന് കേസിൽ പ്രതിയായ സൈനികൻ വിഷ്ണുവിന്റെ സഹോദരൻ വിഘ്നേഷ് പറഞ്ഞതിങ്ങനെയായിരുന്നു: സംഭവ ദിവസം കിളികൊല്ലൂർ സ്റ്റേഷനിലെ തന്റെ നാട്ടുകാരനായ പൊലീസുകാരൻ ഒരു പ്രതിക്ക് ജാമ്യം എടുക്കാനായി തന്നെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സ്റ്റേഷനിലെത്തിയപ്പോഴാണ് എം.ഡി.എം. എ കേസിലെ പ്രതിയാണെന്ന് അറിയുന്നത്. പൊലീസ് ലിസ്റ്റിൽ ഉണ്ടായിരുന്നതിനാൽ ജാമ്യം നൽക്കാൻ കഴിയില്ലെന്ന് പറഞ്ഞ് മടങ്ങി.
സ്റ്റേഷന് മുന്നിൽ മടങ്ങാൻ ഒരുങ്ങവെ സഹോദരനായ വിഷ്ണു സ്ഥലത്തെത്തി. ഈ സമയം സ്റ്റേഷനിൽ നിന്ന് ഇറങ്ങിവന്ന പ്രകാശ് ചന്ദ്രൻ വിഷ്ണുവിന്റെ ബൈക്ക് തടഞ്ഞുനിറുത്തി ബോധപൂർവം പ്രശ്നം സൃഷ്ടിച്ചു. ബൈക്കിലെ താക്കോൽ ഊരിയെടുക്കാൻ ശ്രമിച്ചതോടെ തർക്കമായി. പൊലീസുകാരൻ മദ്യപിച്ച് പ്രശ്നം സൃഷ്ടിച്ചുവെന്ന് പരാതിപ്പെടാനായി വിഷ്ണുവും വിഘ്നേഷും സ്റ്റേഷനിൽ എത്തിയതോടെ ബാക്കി പൊലീസുകാർ ഓരോരുത്തരായെത്തി പല ഭാഗത്ത് കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.
വസ്തുത മറച്ചുവച്ച് പൊലീസുകാർ ഏറെ നാടകീയമായ തിരക്കഥ ചമച്ചാണ് സംഭവം മാദ്ധ്യമപ്രവർത്തകരോടടക്കം വിശദീകരിച്ചത്. ജാമ്യത്തിലിറങ്ങിയ യുവാക്കൾ കമ്മിഷണർക്ക് നൽകിയ പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ചും ക്രൈം ബ്രാഞ്ചും സ്റ്റേഷനിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പൊലീസുകാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |