ന്യൂഡൽഹി: മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഇടക്കാല ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. എന്നാൽ, വസതിയിലോ ആശുപത്രിയിലോ വച്ച് രോഗാതുരയായ ഭാര്യയെ കാണാൻ കോടതി സിസോദിയയ്‌ക്ക് രണ്ടാമതും അനുമതി നൽകി. കഴിഞ്ഞ ദിവസം ഒരുദിവസത്തെ ജാമ്യത്തിലിറങ്ങിയ സിസോദിയയ്‌ക്ക് ഭാര്യയെ കാണാൻ കഴിഞ്ഞിരുന്നില്ല.
ഭാര്യയെ കാണാൻ മനീഷ് സിസോദിയയെ ഏതെങ്കിലും ഒരു ദിവസം രാവിലെ 10 മുതൽ വൈകിട്ട് 5 വരെ താമസസ്ഥലത്തോ ആശുപത്രിയിലോ കൊണ്ടുപോകാൻ ജസ്റ്റിസ് ദിനേഷ് കുമാർ ശർമ്മ ഉത്തരവിട്ടു. സിസോദിയയുടെ ഭാര്യയുടെ സൗകര്യത്തിനനുസരിച്ച് ദിവസം തീരുമാനിക്കാം.
ഭാര്യയെയും കുടുംബത്തെയും മാത്രമേ കാണാൻ അനുവാദമുള്ളൂ. മാദ്ധ്യമങ്ങളോട് സംസാരിക്കരുത്. മൊബൈൽ ഫോണോ ഇന്റർനെറ്റോ ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്. എയിംസിലെ മെഡിക്കൽ സൂപ്രണ്ട് രൂപീകരിക്കുന്ന ഡോക്‌ടർമാരുടെ ബോർഡ് സിസോദിയയുടെ ഭാര്യയെ പരിശോധിക്കും.
അതേസമയം മദ്യനയക്കേസിലെ ആരോപണങ്ങൾ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യയെ ശുശ്രൂഷിക്കാൻ ആറാഴ്ചത്തെ ജാമ്യം തേടിയുള്ള സിസോദിയയുടെ അപേക്ഷ കോടതി തള്ളിയത് അദ്ദേഹം വഹിച്ച സ്ഥാനത്തിന്റെ പ്രാധാന്യവും കണക്കിലെടുക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജാമ്യം തേടി സിസോദിയ സമർപ്പിച്ച ഭാര്യയുടെ ആരോഗ്യ റിപ്പോർട്ടുകൾ പഴയതാണെന്ന് ഇഡി അഭിഭാഷകൻ അഭിഭാഷകൻ സോഹൈബ് വാദിച്ചു. മന്ത്രിയെന്ന നിലയിൽ 18 വകുപ്പുകൾ വഹിച്ച സിസോദിയക്ക് ഭാര്യയെ കാണാൻ സമയം കിട്ടിയില്ലെന്നും ഇപ്പോൾ ജാമ്യം കിട്ടാൻ ഇല്ലാത്ത കാരണങ്ങളുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിജിലൻസ് സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് മദ്യനയവുമായി ബന്ധപ്പെട്ട രേഖകൾ നീക്കം ചെയ്തിട്ടുണ്ടെന്നും സോഹൈബ് ഹുസൈൻ കോടതിയെ അറിയിച്ചു.
ഏക മകൻ വിദേശത്ത് പഠിക്കുന്നതിനാൽ ഭാര്യയെ പരിപാലിക്കേണ്ട ഉത്തരവാദിത്വമുണ്ടെന്ന് സിസോദിയയ്‌ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മോഹിത് മാത്തൂർ വാദിച്ചു. 18 വകുപ്പുകൾ വഹിച്ച സിസോദിയ ഭാര്യയെ അദ്ദേഹം ശ്രദ്ധിച്ചില്ലെന്ന ഇഡി വാദം അദ്ദേഹം തള്ളി. മന്ത്രിമാർ പകൽ മുതൽ രാത്രി വൈകി വരെ ജോലി ചെയ്ത് കഠിനാദ്ധ്വാനം ചെയ്യുന്നവരാണെങ്കിലും വീട്ടിൽ പോകുന്നില്ലെന്നോ, കുടുംബത്തെ ശ്രദ്ധിക്കുന്നില്ലെന്നോ അർത്ഥമാക്കരുതെന്ന് മോഹിത് മാത്തൂർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |