ചെന്നെെ: അരിക്കൊമ്പനെ കേരളത്തിന് കെെമാറണമെന്ന ഹർജി നൽകിയ കൊച്ചി സ്വദേശിയ്‌ക്കെതിരെ ഹെെക്കോടതിയുടെ മധുര ബെഞ്ചിന്റെ വിമർശനം. ആനയെ കൊണ്ടുപോയി അവിടെയും ഇവിടെയും വിടണമെന്ന് പറയാനാകില്ലെന്നും ഹർജി പ്രശസ്‌തിയ്ക്ക് വേണ്ടി മാത്രമാണെന്നും കോടതി വിമർശിച്ചു. റെബേക്ക ജോസഫാണ് ഹർജി നൽകിയത്.
റെബേക്കയുടെ ഹർജിയിൽ കഴിഞ്ഞ ദിവസം അരിക്കൊമ്പനെ തുറന്നുവിടുന്നത് കോടതി ആദ്യം തടഞ്ഞിരുന്നു. തുടർന്ന് കളക്കാട് മുണ്ടതുറെെ കടുവസങ്കേതത്തിലേയ്ക്ക് പൊതുജനങ്ങൾക്ക് ശല്യമുണ്ടാകാത്ത വിധം മാറ്റുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചതോടെ ആനയെ തുറന്നുവിടാൻ കോടതി അനുവദിക്കുകയായിരുന്നു.
അരിക്കൊമ്പനെ മതികെട്ടാൻ ചോല മേഖലയിൽ വിടണമെന്നാവശ്യപ്പെട്ടായിരുന്നു റെബേക്കയുടെ ഹർജി. ആനയെ കേരളത്തിന് കെെമാറണമെന്നാവശ്യപ്പെട്ട് തേനി സ്വദേശിയായ അഭിഭാഷകൻ ഗോപാൽ നൽകിയ ഹർജിയും ഇന്നലെ കോടതിയുടെ പരിഗണനയ്‌ക്കെത്തിയിരുന്നു.
കഴിഞ്ഞ മേയ് 27ന് കമ്പത്ത് ജനവാസമേഖലയിലിറങ്ങി അരിക്കൊമ്പൻ പരിഭ്രാന്തി പരത്തിയതോടെ പിറ്റേന്ന് മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്പം മുനിസിപ്പാലിറ്റിയിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
തയ്യാറെടുപ്പുകൾ നടത്തി കാത്തുനിന്നെങ്കിലും അരിക്കൊമ്പൻ കാട്ടിലേക്കു മറഞ്ഞതോടെ ദൗത്യം അവസാനിപ്പിച്ചിരുന്നു. എന്നാൽ പൂശാനംപെട്ടിക്കു സമീപം ആന കാടുവിട്ടിറങ്ങിയതോടെയാണ് മയക്കുവെടി വച്ച് പിടികൂടിയത്. രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയതോടെയാണ് മയക്കു വെടിവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |