കൊച്ചി: എഴുതാത്ത പരീക്ഷ ജയിച്ചതായി കാണിക്കുന്ന മാർക്ക് ലിസ്റ്റ് വിവാദമായതിനുപിന്നാലെ പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും മഹാരാജാസ് കോളേജ് വിദ്യാർത്ഥിയുമായ പി എം ആർഷോ. എം എ ആർക്കിയോളജി മൂന്നാം സെമസ്റ്ററിലെ ഒരു പരീക്ഷപോലും താൻ എഴുതിയിട്ടില്ലെന്ന് ആർഷോ പറഞ്ഞു. ഒരു മാദ്ധ്യമത്തോടാണ് ആർഷോ ഇക്കാര്യം വ്യക്തമാക്കിയത്.
'പരീക്ഷ നടന്ന ദിവസങ്ങളിൽ എറണാകുളത്ത് ഉണ്ടായിരുന്നില്ല. കേസ് മൂലം ജില്ലയിൽ പ്രവേശിക്കാൻ സാധിക്കുമായിരുന്നില്ല. പാസായെന്ന ഫലം എങ്ങനെ വന്നുവെന്നറിയില്ല. ഫലം കണ്ടിട്ടില്ല. എഴുതാത്ത പരീക്ഷ വിജയിപ്പിക്കേണ്ട ചുമതല ആരെയും ഏൽപ്പിച്ചിട്ടില്ല. അങ്ങനെ വിജയിക്കേണ്ട ആവശ്യമില്ല. സംഭവിച്ചത് സാങ്കേതിക പിഴവാണോ അതോ ബോധപൂർവമാണോയെന്ന് പരിശോധിക്കണം'- ആർഷോ പറഞ്ഞു.
ആർഷോയുടെ മാർക്ക് ലിസ്റ്റിൽ വിഷയങ്ങളും മാർക്കും രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ വിജയികളുടെ പട്ടികയിൽ ഇയാളുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം വിവാദമായതോടെ ആർഷോ ജയിച്ചെന്ന പട്ടിക മഹാരാജാസ് കോളേജ് തിരുത്തിയിരുന്നു. ആർഷോ തോറ്റതായി വെബ്‌സൈറ്റിൽ രേഖപ്പെടുത്തി. സ്വയംഭരണാവകാശമുള്ള കോളേജാണ് എറണാകുളം മഹാരാജാസ്.
ഇക്കഴിഞ്ഞ മാർച്ചിലാണ് പരീക്ഷയുടെ റിസൾട്ട് പുറത്തുവന്നത്. ആർഷോയുടെ മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ ‘പൂജ്യം’ മാർക്ക് ആണെങ്കിലും ‘പാസ്ഡ്’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് വിവാദമായത്. വിഷയത്തിൽ പ്രതിഷേധിച്ച് മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ കെഎസ്‌യു പ്രവർത്തകർ ഉപരോധസമരം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |