ലണ്ടൻ: ഡെയ്ലി മിറർ ടാബ്ലോയിഡിന്റെ പ്രസാധകനെതിരെയുള്ള കേസിൽ ലണ്ടൻ കോടതിയിൽ ഹാജരാകാതെ ഹാരി രാജകുമാരൻ. ഹാരി എത്തിച്ചേരില്ലെന്ന് അഭിഭാഷകനാണ് കോടതിയെ അറിയിച്ചത്. മകൾ ലിലിബെറ്റിന്റെ ജന്മദിനാഘോഷത്തിന് ശേഷം ഞായറാഴ്ചയാണ് ലോസ് ആഞ്ചൽസിൽ നിന്ന് ഹാരി വിമാനം കയറിയതെന്നാണ് ഹാരിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയത്. സുരക്ഷാനടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതിനാൽ എത്തിച്ചേരാൻ സാധിക്കില്ലെന്നായിരുന്നു വിശദീകരണം.130 വർഷത്തിന് ശേഷം കോടതിയിൽ തെളിവ് നൽകാൻ ഹാജരാകുന്ന ബ്രിട്ടീഷ് രാജകുടുംബാംഗമെന്ന നിലയിൽ ഹാരിയുടെ കേസ് ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.
വിചാരണയുടെ ആദ്യ ദിവസം തന്നെയുള്ള ഹാരിയുടെ അസാന്നിധ്യം ഏറെ ബുദ്ധമുട്ടുണ്ടാക്കിയെന്ന് മിറർ ഗ്രൂപ്പ് ടാബ്ലേയിഡിനായി ഹാജരായ അഭിഭാഷകൻ ആൻഡ്രൂ ഗ്രീൻ പറഞ്ഞു.കഴിഞ്ഞമാസമാണ് കേസിൽ വിചാരണ ആരംഭിച്ചത്. മാധ്യമങ്ങൾക്കെതിരെയുള്ള പ്രിൻസ് ഹാരിയുടെ നിരവധി കേസുകളിൽ ആദ്യത്തേതാണ് മിറർ ഗ്രൂപ്പിനെതിരായത്. ഫോൺ ഹാക്കിഗും നിയമവിരുദ്ധമായ വിവരശേഖരണവും ഡെയ്ലി മിറർ വ്യാപകമായി നടത്തിയിരുന്നു. ഒരു സ്വകാര്യ ഡിറ്റക്ടീവിനെ ഉപയോഗിച്ച് ഹാരിയുടെ പല വിവരങ്ങളും ശേഖരിക്കാൻ ശ്രമിച്ചുവെന്ന് സ്ഥാപനം സമ്മതിച്ചതായി ഹാരിയുടെ അഭിഭാഷകൻ ഡേവിഡ് ഷെർബോൺ കോടതിയിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |