ന്യൂഡൽഹി: ഗുസ്‌തി ഫെഡറേഷൻ ഒഫ് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് വൈകുന്നതിനെ ന്യായീകരിച്ചും ഉടൻ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ. ഏഷ്യൻ ചാംപ്യൻഷിപ്പിലെ അണ്ടർ -15, അണ്ടർ - 20 മത്സരങ്ങളിലേക്കുളള ജൂനിയർ ഗുസ്‌തി താരങ്ങളെ തിരഞ്ഞെടുക്കുന്നതിനുളള നടപടികൾക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. ഗുസ്‌തി ഫെഡറേഷൻ ഒഫ് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നടത്താൻ രാജ്യാന്തര ഗുസ്‌തി സംഘടനയായ യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗ് നൽകിയ 45 ദിവസ സമയപരിധി ജൂൺ 17ന് അവസാനിക്കുകയാണ്. അന്ത്യശാസനത്തിന്റെ സമയപരിധിക്കകത്ത് തന്നെ തിരഞ്ഞെടുപ്പ് നടത്താനാണ് ശ്രമമെന്ന് പി.ടി. ഉഷ അറിയിച്ചു. രണ്ടംഗ ഇടക്കാല സമിതിയാണ് ഇപ്പോൾ ഫെഡറേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നത്. മൂന്നംഗ സമിതിയെ ആണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രഖ്യാപിച്ചതെങ്കിലും മൂന്നാമത്തെ അംഗമായ റിട്ടയേർഡ് ഹൈക്കോടതി ജഡ്‌ജിയെ ഇതുവരെ നിയോഗിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |