ഭുവനേശ്വർ: ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചെന്ന് പറഞ്ഞ് നഷ്ടപരിഹാര തുക വാങ്ങാൻ ശ്രമിച്ച യുവതി പിടിയിൽ. കട്ടക്ക് ജില്ലയിലെ മണിബണ്ട സ്വദേശിനിയായ ഗീതാഞ്ജലി ദത്തയാണ് തട്ടിപ്പിന് ശ്രമിച്ചത്.
ജൂൺ രണ്ടിനുണ്ടായ ട്രെയിൻ അപകടത്തിൽ തന്റെ ഭർത്താവ് ബിജയ് ദത്ത മരിച്ചതായും മൃതദേഹം തിരിച്ചറിഞ്ഞതായും ഇവർ അവകാശപ്പെട്ടിരുന്നു. എന്നാൽ രേഖകൾ പരിശോധിച്ചപ്പോൾ ഇവരുടെ അവകാശവാദം തെറ്റാണെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് ഗീതാഞ്ജലിയ്ക്ക് താക്കീത് നൽകി പൊലീസ് വിട്ടയച്ചു. പക്ഷേ ഇവരുടെ ഭർത്താവ് മണിബണ്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് അറസ്റ്റ് ഭയന്ന് യുവതി ഇപ്പോൾ ഒളിവിലാണെന്ന് പൊലീസ് പറഞു. കഴിഞ്ഞ 13വർഷമായി ബിജയ് ദത്തയും ഗീതാഞ്ജലിയും പിരിഞ്ഞാണ് ജീവിക്കുന്നത്.
പണം തട്ടിയെടുക്കാനും തന്റെ മരണം വ്യാജമായി ചമയ്ക്കാനും ശ്രമിച്ചതിന് ഗീതാഞ്ജലിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബിജയ് പൊലീസിനോട് ആവശ്യപ്പെട്ടു. ബാലസോർ ജില്ലയിലെ ബഹനാഗ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ബിജയിയോട് പൊലീസ് പറഞ്ഞതായി മണിബണ്ട പൊലീസ് സ്റ്റേഷൻ ഇൻചാർജ് ബസന്ത് കുമാർ സത്പതി പറഞ്ഞു.
അതേസമയം, മൃതദേഹത്തിന് മേൽ വ്യാജ അവകാശവാദം ഉന്നയിക്കുന്നവർക്കെതിരെ കർശ നടപടിയെടുക്കാൻ ചീഫ് സെക്രട്ടറി പി കെ ജെന റെയിൽവേയോടും ഒഡീഷ പൊലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ബാലസോർ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകുമെന്ന് ഒഡീഷ സർക്കാർ അറിയിച്ചിരുന്നു. കൂടാതെ കേന്ദ്ര സർക്കാർ രണ്ട് ലക്ഷവും റെയിൽവേ മന്ത്രാലയം 10ലക്ഷവും നഷ്ടപരിഹാരം നൽകുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |