ന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള ഭിന്നതയെ തുടർന്ന് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സച്ചിൻ പൈലറ്റിന്റെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമം തുടരുന്നു. സംഘടന ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ സച്ചിനുമായി ഫോണിൽ സംസാരിച്ചു. സച്ചിനെ ഡൽഹിയിലേക്ക് വിളിച്ചു വരുത്തി രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയേക്കും.
ജൂൺ 11-ന് പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷിക ദിനത്തിൽ സച്ചിൻ പ്രഗതിശീൽ കോൺഗ്രസ് എന്ന പാർട്ടി പ്രഖ്യാപിക്കുമെന്ന വാർത്ത എ.ഐ.സി.സി നേതൃത്വം തള്ളുകയാണ്. ഹൈക്കമാൻഡ് അശോക് ഗെലോട്ടിനെ പിന്തുണയ്‌ക്കുന്നതിൽ നിരാശനായ സച്ചിന്റെ അറ്രകൈ പ്രയോഗമാണിതെന്ന് സൂചനയുണ്ട്. പുതിയ പാർട്ടി രൂപീകരണം സംബന്ധിച്ച് സച്ചിൻ യാതൊരു സ്ഥിരീകരണവും നടത്താത്തത് നേതൃത്വത്തിന് ആശ്വാസം നൽകുന്നു.
കഴിഞ്ഞയാഴ്ച പാർട്ടി അദ്ധ്യക്ഷൻ ഖാർഗെ ഗെലോട്ടിനെയും സച്ചിനെയും ഡൽഹിയിൽ വിളിപ്പിച്ച് ഒരുമിച്ചിരുത്തി ചർച്ച നടത്തിയിരുന്നു. പിണക്കം മാറിയെന്നും ഇനി ഒന്നിച്ച് പ്രവർത്തിക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇരുവരെയും ഒപ്പം നിറുത്തി പറയുകയും ചെയ്തതാണ്. തുടർന്നാണ് പുതിയ പാർട്ടി രൂപീകരണ വാർത്ത പുറത്തുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |