അതിശയോക്തി ഒന്നുമില്ലാതെ ചിന്തിച്ചാൽ, ഭൂമിയിൽ ജീവൻ നിലനിറുത്തുന്നത് മഴയാണ്, മഴ കൊണ്ടുവരുന്ന മൺസൂണുകളാണ്.
ഇങ്ങ് കേരളക്കരയിൽ നിന്ന് ചെവി വളച്ച് ശ്രദ്ധിച്ചാൽ, കാലവർഷം തുടങ്ങുന്നതിന് മൂന്നുമാസം മുൻപു തന്നെ ശാന്തമഹാസമുദ്രത്തിന്റെ തെക്കുകിഴക്കു ഭാഗത്തുനിന്ന് അതിന്റെ ആരവം കേൾക്കാം.
സൂര്യൻ തെക്കുനിന്ന് ഭൂമദ്ധ്യരേഖ കടന്ന് വടക്കോട്ട് ചരിയാൻ തുടങ്ങുന്നത് മാർച്ച് മാസം ഒടുവിലാണ്. ഭൂമദ്ധ്യരേഖയുടെ വടക്കുഭാഗത്ത് നമ്മുടെ ഉപഭൂഖണ്ഡമടങ്ങുന്ന കരയും സമുദ്രവും പിന്നീട് ദൈനംദിനം ചൂടായിക്കൊണ്ടിരിക്കും. താപം ഉയരുന്നതനുസരിച്ച്, അങ്ങ് ദൂരെ ശാന്തസമുദ്രത്തിൽ നിന്ന് തണുത്ത കാലവർഷക്കാറ്റ് ഈ ദിക്കിലേക്ക് ഒഴുകാൻ തുടങ്ങും.ശതകോടി വർഷങ്ങൾക്കു മുൻപ് ആകാശത്ത് വെട്ടിത്തെളിച്ച പാതയിലൂടെ, ഓർമ്മ പോലെ പുതിയൊരു കാലവർഷം ഒഴുകിവരികയാണ്. നീരാവിയും പേറിവരുന്ന കാറ്റിന്റെ ഒഴുക്ക്, വളവുകളും ചുഴികളും താണ്ടി, ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തിക്കഴിഞ്ഞാൽ, നമ്മുടെ ഉപഭൂഖണ്ഡത്തിലേക്ക് തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്നാണ് വരുന്നത്. ഈ യാത്ര സാധാരണയായി കേരളക്കരയിൽ എത്തുന്നത് ജൂൺ മാസം ഒന്നാം തീയതിയാണ്. ഇത്തവണത്തെ പോലെ കുറച്ചു ദിവസങ്ങൾ വൈകാറുമുണ്ട്. ചില വർഷങ്ങളിൽ നേരത്തേയാകാറുമുണ്ട്.
ഭൂലോകം മുഴുവൻ മഹാസമുദ്രങ്ങൾക്കും ഭൂഖണ്ഡങ്ങൾക്കും ഇടയിൽ മൺസൂൺ എന്നു പൊതുവെ വിളിക്കുന്ന ഈ പ്രതിഭാസം ഇല്ലായിരുന്നെങ്കിൽ പച്ചപ്പും ജീവനും അസാദ്ധ്യമായേനെ. അതിശയോക്തി ഒന്നുമില്ലാതെ ചിന്തിച്ചാൽ, ഭൂമിയിൽ ജീവൻ നിലനിറുത്തുന്നത് മഴയാണ്, മഴ കൊണ്ടുവരുന്ന മൺസൂണുകളാണ്. ഈ അടുത്തകാലത്ത് തുടർച്ചയായി 2018ലും 2019ലും അതിവൃഷ്ടിമൂലം വെള്ളപ്പൊക്കവും ദുരിതവും കേരളത്തിലുണ്ടായി. കാലവർഷ പ്രതിഭാസത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ സൂചനകളാണോ ഇതെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. ഭൂമിയിലെ വിവിധ പ്രദേശങ്ങൾ തമ്മിലുള്ള താപവ്യതിയാനമാണ് മൺസൂണുകളുടെ ഒഴുക്കും ശക്തിയും നിശ്ചയിക്കുന്നത്.
ആഗോള താപനം, ഈ അടുത്ത ദശകങ്ങളിൽ മൺസൂണുകളുടെ സ്വഭാവം മാറ്റിമറിക്കുന്നുണ്ടോ എന്ന ആശങ്ക സ്വാഭാവികം. ചില പ്രദേശങ്ങളിൽ അതിവൃഷ്ടി പെയ്യുമ്പോൾ ചില പ്രദേശങ്ങളിൽ മഴയുടെ അളവ് കുറയാനുമുള്ള സാദ്ധ്യതയാണ് മുന്നിലുള്ളത്. ഇത് കേരളത്തെ മാത്രമല്ല, ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ലോകത്തെ മറ്റ് എല്ലാ പ്രദേശങ്ങളെയും സംബന്ധിക്കുന്ന ആശങ്കയാണ്.
(ലേഖകന്റെ ഫോൺ:
98473 68819)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |