റായ്‌പൂർ: ഇന്ത്യയുടെ വിലപ്പെട്ട മകനാണ് നാഥുറാം ഗോഡ്‌സെയെന്ന് കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ ഗിരിരാജ് സിംഗ്. ഗോഡ്‌സെയുടെ സന്താനങ്ങൾ എന്ന എ ഐ എം ഐ എം നേതാവ് അസാസുദ്ദീൻ ഒവൈസിയുടെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു ഗിരിരാജ് സിംഗ്.
ഗോഡ്‌സെ ഗാന്ധി ഘാതകൻ ആണെങ്കിലും ദേശത്തിന്റെ മകനുമാണെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു. 'ഗോഡ്‌സെ ഇന്ത്യയിലാണ് ജനിച്ചത്. ഓറംഗസേബിനെയും ബാബറിനെയും പോലെ അധിനിവേശം നടത്തിയവരല്ല. ബാബറിന്റെ മകനെന്ന് വിളിക്കുന്നതിൽ സന്തോഷിക്കുന്നവർക്ക് ഭാരത് മാതയുടെ മകനായിരിക്കാൻ സാധിക്കില്ല'- ഛത്തീസ്‌ഗഡിൽ രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ മന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
#WATCH | Chhattisgarh: If Godse is Gandhi's killer, he is also the nation's son. He was born in India, and he was not an invader like Aurangzeb & Babar. Whosoever feels happy to be called the son of Babar, that person can't be the son of Bharat Mata: Union Minister Giriraj Singh pic.twitter.com/7GIS3z7noM
— ANI MP/CG/Rajasthan (@ANI_MP_CG_RJ) June 9, 2023
ഓറംഗസേബിനെയും ടിപ്പു സുൽത്താനെയും പുകഴ്‌ത്തിക്കൊണ്ട് മഹാരാഷ്ട്രയിൽ അടുത്തിടെ പ്രചരിച്ച ട്വീറ്റുകളാണ് വിവാദങ്ങൾക്ക് തുടക്കം. തുടർന്ന് രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെ മഹാരാഷ്‌ട്രയിലെ കോലാപൂരിൽ ബുധനാഴ്‌ച നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇതിൽ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തിയ പ്രതികരണവും വിവാദങ്ങൾക്ക് ചൂടുപിടിപ്പിച്ചിരുന്നു. 'പെട്ടെന്ന് മഹാരാഷ്‌ട്രയിലെ ചില ജില്ലകളിൽ ഓറംഗസേബിന്റെ മക്കൾ പിറന്നു. ഇവർ പോസ്റ്ററുകളും സമൂഹമാദ്ധ്യമങ്ങളിൽ സ്റ്റാറ്റസുകളും മറ്റും പങ്കുവയ്ക്കുന്നത് സംഘർഷങ്ങൾക്ക് കാരണമാവുന്നു. എവിടെനിന്നാണ് ഓറംഗസേബിന്റെ ഈ മക്കൾ വരുന്നത്. ഇതിന് പിന്നിലാരാണ്'- എന്നായിരുന്നു ഫഡ്‌നാവിസ് ചോദിച്ചത്.
ഇതിന് പിന്നാലെ ഹൈദരാബാദ് എം പി ഒവൈസിയുടെ പരാമർശമാണ് ഗിരിരാജ് സിംഗിന്റെ വാക്കുകളിലേയ്ക്ക് നയിച്ചത്. 'ഫഡ്‌നാവിസ് ഓറംഗസേബിന്റെ മക്കൾ എന്നുപറഞ്ഞു. നിങ്ങൾക്ക് എല്ലാ കാര്യങ്ങളും അറിയാമോ? നിങ്ങൾ ഇത്രയും വലിയ വിദഗ്ദ്ധൻ ആണെന്ന് എനിക്കറിയില്ലായിരുന്നു. എങ്കിൽ ഗോഡ്‌സെയുടെയും ആപ്‌തേയുടെയും മക്കൾ ആരെന്നും നിങ്ങൾ അറിയണം' എന്നായിരുന്നു ഒവൈസി പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |