തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമ്മിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ മണ്ഡലമായ പറവൂരിൽ നടപ്പാക്കിയ 'പുനർജനി' പദ്ധതിയിൽ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന ആരോപണം അന്വേഷിക്കുന്നതിനുള്ള വിജിലൻസ് സംഘത്തെ നാളെ തീരുമാനിക്കും. എറണാകുളം യൂണിറ്റിന് അന്വേഷണം നൽകാനാണ് സാദ്ധ്യത.
എന്നാൽ, വിദേശഫണ്ട് അടക്കം അന്വേഷിക്കേണ്ട കേസായതിനാൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതും പരിഗണനയിലാണ്. ബ്രിട്ടണിലും ഗൾഫ് രാജ്യങ്ങളിലും നടത്തിയ പണപ്പിരിവിനെക്കുറിച്ച് എങ്ങനെ വിജിലൻസ് അന്വേഷിക്കുമെന്ന് വ്യക്തതയില്ല. ചാലക്കുടി കാതികുടം ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ജയ്സൺ പാനികുളങ്ങരയുടെ പരാതിയിലാണ് വിജിലൻസ് പ്രാഥമികാന്വേഷണത്തിന് സർക്കാർ അനുമതി നൽകിയത്.
പ്രളയത്തിൽ വീടും ജീവനോപാധികളും നഷ്ടമായവർക്കു വീട് നിർമിച്ചു നൽകുന്നതിനും തൊഴിൽ ഉപകരണങ്ങൾ വാങ്ങി നൽകുന്നതിനുമായി നടപ്പാക്കിയ പദ്ധതിയിൽ വിദേശരാജ്യങ്ങളിൽ നിന്ന് പണപ്പിരിവ്, അനുമതിയില്ലാതെ വിദേശയാത്ര, വിദേശപണം ചെലവിട്ടതിൽ ക്രമക്കേട് അടക്കമുള്ള പരാതികളിലാണ് സതീശനെതിരെ അന്വേഷണം.
അതേസമയം, അഴിമതി നിരോധന നിയമം നിലനിൽക്കുമോയെന്ന് വിജിലൻസിന് സംശയമുണ്ട്. സർക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്നതാണ് കാരണം. സ്വകാര്യവ്യക്തികളുടെ പണമാണ് പദ്ധതിയിൽ. പണംനൽകിയവർക്ക് പരാതിയുമില്ല. ധനസമാഹരണത്തിന് സർക്കാരിന്റെ പണവുംചെലവിട്ടില്ല. വിദേശധനസഹായം സ്വീകരിക്കൽ, അനുമതിയില്ലാതെ വിദേശയാത്ര തുടങ്ങിയ കുറ്റങ്ങളിലെ അന്വേഷണം വിജിലൻസിന് സാദ്ധ്യമല്ല. വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചെങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അന്വേഷിക്കേണ്ടത്.
മാതൃകാ പദ്ധതിയെന്ന്
പറയേണ്ടിവരും: സതീശൻ
പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരുടെ നിസ്സഹായാവസ്ഥ വിദേശമലയാളികൾക്കു മുൻപിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും വിഷയം ബോദ്ധ്യപ്പെട്ടതോടെ സ്പോൺസർഷിപ് നൽകി സഹായിക്കാൻ വിദേശമലയാളികളടക്കം മുന്നോട്ടുവരികയാണ് ചെയ്തതെന്നും വി.ഡി. സതീശൻ പറഞ്ഞു. പുനർജനിക്ക് അക്കൗണ്ട് പോലുമില്ല. വിദേശത്തോ സ്വദേശത്തോ നിന്ന് ഒരുരൂപപോലും വാങ്ങാതെ പുനർജനി ഫെസിലിറ്റേറ്ററായി നിന്നുകൊണ്ട് വീടുകൾ നിർമ്മിച്ചതാണ്. ഇതുപോലെയുള്ള മാതൃകാ പദ്ധതികളാകണം ദുരന്തത്തിൽ വീടും ജീവനോപാധിയും നഷ്ടമായവർക്കായി സർക്കാരും സംഘടനകളും നടപ്പാക്കേണ്ടതെന്ന റിപ്പോർട്ടാകും വിജിലൻസിന് അന്വേഷണത്തിനൊടുവിൽ സമർപ്പിക്കേണ്ടിവരികയെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |