തിരുവനന്തപുരം: അയൽ രാജ്യങ്ങൾക്ക് ഭീഷണി ഉയർത്തുന്ന ചെെനയുടെ ഉറക്കം കെടുത്തി, തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ (ആസിയാൻ ) ഇന്ത്യൻ ബ്രഹ്മാസ്ത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രഹ്മോസ് മിസൈൽ വാങ്ങുന്നു. ചൈന ആധിപത്യത്തിന് ശ്രമിക്കുന്ന ദക്ഷിണ ചൈന സമുദ്രത്തിൽ ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന പത്ത് രാജ്യങ്ങളുടെ കൂട്ടായ്‌മയിലെ പല രാജ്യങ്ങളും ഇന്ത്യയുമായി ബ്രഹ്മോസ് കരാറുണ്ടാക്കുന്ന തിരക്കിലാണ്.
2025ൽ ഇടപാടുകൾ പൂർത്തിയാകുമ്പോൾ ഈ രാജ്യങ്ങളിൽ ചെെനയുടെ മൂക്കിന് താഴെ ബ്രഹ്മോസ് മിസൈലുകൾ വിന്യസിക്കപ്പെടും.
കരയിലും കടലിലും ആകാശത്തും പ്രയോഗിക്കാവുന്ന ബ്രഹ്മോസ് ആണവായുധ ശേഷിയുള്ള മിസൈലാണ്. 1500 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിൽ കൃത്യമായി പ്രഹരിക്കും. ശബ്ദത്തിന്റെ അഞ്ച് മടങ്ങ് വേഗതയുള്ള ബ്രഹ്മോസ്, ചെെനയുടെ അത്യാധുനിക ചാംഗ്ജാൻ 20 ( സി.ജെ. 20 ) മിസൈലിനെക്കാൾ കരുത്തേറിയതാണ്. ബ്രഹ്മോസിനെ മറികടക്കാൻ ചാംഗ്ജാൻ 20 മിസൈൽ ശക്തിപ്പെടുത്താൻ ചെെന ശ്രമിക്കുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല.
ആസിയാൻ രാജ്യങ്ങൾ ബ്രഹ്മോസ് വാങ്ങുമ്പോൾ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും മ്യാൻമറിലും ലഡാക്കിലെ ഇന്ത്യൻ അതിത്തിയിലും ചാംഗ്ജാൻ 20 വിന്യസിക്കാനുള്ള ചെെനീസ് നീക്കത്തിന് ബദലാവും.
ഒരു മിസൈലിന് 50 ലക്ഷം ഡോളർ ( 34 കോടി രൂപ ) വിലയുള്ള ബ്രഹ്മോസിന്റെ ആധുനിക പതിപ്പ് കുറഞ്ഞ വിലയ്‌ക്ക് നൽകിയാണ് ഇന്ത്യ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളെ സജ്ജരാക്കുന്നത്.
1967ൽ വാണിജ്യ- വ്യാപാര - സാമ്പത്തിക കൂട്ടായ്‌മയായി രൂപം കൊണ്ട ആസിയാൻ സൈനിക, ആയുധ നീക്കം നടത്തുന്നത് ആദ്യമാണ്. ചരിത്രത്തിൽ ആദ്യമായി സെപ്റ്റംബറിൽ ദക്ഷിണ ചൈന സമുദ്രത്തിൽ സംയുക്ത സൈനികാഭ്യാസവും നടത്താനിരിക്കയാണ്. ചെെനയുടെ ഭീഷണി പ്രതിരോധിക്കാനാണിത്. ചൈന ഇപ്പോൾ ആസിയാന്റെ ഡയലോഗ് പാർട്ട്ണർ ആണ്. എങ്കിലും തങ്ങളെ 'വളയാനുള്ള' ഒരു ഉപാധിയായി
സംശയദൃഷ്‌ടിയോടെയാണ് ആസിയാനെ ചൈന കാണുന്നത്.
ബ്രഹ്മോസ് കരാറുകൾ
ഫിലിപ്പൈൻസ് 374 ദശലക്ഷം ഡോളറിന്റെ ( 3,000 കോടി രൂപ ) കരാർ ഒപ്പിട്ടു. 300 ദശലക്ഷം ഡോളറിന്റെ രണ്ടാം കരാർ ചർച്ചയിൽ.
ഇന്തോനേഷ്യയുമായി 200 ദശലക്ഷം ഡോളറിന്റ കരാർ അന്തിമഘട്ടത്തിൽ
വിയറ്റ്നാമുമായി 625 ദശലക്ഷം ഡോളറിന്റെ കരാർ ചർച്ചയിൽ. വിയറ്റ്നാം പ്രതിരോധ മന്ത്രി ഫാൻ വാൻ ജിയാങ് ജൂൺ 19 ന് ഡൽഹിയിൽ എത്തുമ്പോൾ കൂടുതൽ വ്യക്തത വരും.
തായ്ലൻഡ്, മലേഷ്യ എന്നിവയുമായും കരാറിന് നീക്കം
ഈ വർഷം 237 കോടി ഡോളറിന്റെ ( 18,000 കോടി രൂപ ) ബ്രഹ്മോസ് വിൽപ്പനയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |