തിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്സുകൾ ഇക്കൊല്ലം തന്നെ കേരളസർവകലാശാലയിൽ തുടങ്ങും. കാര്യവട്ടം കാമ്പസിലെ ഡിപ്പാർട്ട്മെന്റ് സെന്ററുകളിൽ നാല് കോഴ്സുകളും സർക്കാർ-എയ്ഡഡ് കോളേജുകളിൽ ഓരോ കോഴ്സുമാവും ആദ്യം തുടങ്ങുക. സ്വാശ്രയമേഖലയിൽ ഇക്കൊല്ലം തുടങ്ങില്ല. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിലെ നാലുവർഷ ബിരുദകോഴ്സുകളുടെ മാതൃകയിൽ ബയോസയൻസ്, സയൻസ്, ഹ്യുമാനിറ്റീസ്, കേരളാ സ്റ്റഡീസ്, കോമേഴ്സ് വിഷയങ്ങളിൽ കോഴ്സുകൾ തുടങ്ങാനാണ് ആലോചന. ഒരാഴ്ചയ്ക്കകം അന്തിമതീരുമാനമുണ്ടാവും.
ബയോളജി, കെമിസ്ട്രി, എൻവയൺമെന്റൽ സയൻസ്, മാത്തമാറ്റിക്സ്, ഫിസിക്സ്, എർത്ത്സയൻസ് എന്നിവയെല്ലാം ഒരുമിച്ച് പഠിക്കാവുന്നതാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിന്റെ ബയോസയൻസ് കോഴ്സ്. ഇതിന്റെ സിലബസ് വകുപ്പുമേധാവികളും സെന്റർ ഡയറക്ടർമാരുമടങ്ങിയ സമിതി പരിശോധിക്കും. നാലുവർഷ കോഴ്സിനായി യു.ജി.സിയുടെ ദേശീയ കരിക്കുലത്തിന്റെ അടിസ്ഥാനത്തിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ കരട് പാഠ്യപദ്ധതി ചട്ടക്കൂടുണ്ടാക്കി യൂണിവേഴ്സിറ്റികൾക്ക് കൈമാറിയിട്ടുണ്ട്. ഇത് ചർച്ചചെയ്ത് ബോർഡ് ഒഫ് സ്റ്റഡീസുകളും അക്കാഡമിക് കൗൺസിലും അംഗീകരിക്കണം. കേരള സർവ്വകലാശാലയിലെ കാലാവധി കഴിഞ്ഞ 31ബോർഡ് ഒഫ് സ്റ്റഡീസുകൾ പുനഃസംഘടിപ്പിച്ചു. 138 ബോർഡുകളിലെ ചെയർമാൻമാരും അംഗങ്ങളുമടക്കം 1500പേരുടെ വിപുലമായ യോഗം ജൂലായ് ആറിന് മന്ത്രി ആർ.ബിന്ദു വിളിച്ചിട്ടുണ്ട്.
അടുത്തവർഷം മുതൽ സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളുടെ കീഴിലും നാലുവർഷബിരുദം തുടങ്ങാനാണ് സർക്കാർ തീരുമാനം. ഇക്കൊല്ലംതന്നെ അതിന് സന്നദ്ധതയറിയിക്കുകയായിരുന്നു കേരള സർവ്വകലാശാല. ദേശീയ അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ++ ഗ്രേഡാണ് കേരളയ്ക്കുള്ളത്.
നാലു വർഷ കോഴ്സ് എവിടെ എങ്ങനെ?
1. 10വർഷമായി ബിരുദ, ബിരുദാനന്തര കോഴ്സ് നടത്തുന്ന സർക്കാർ, എയ്ഡഡ് കോളേജുകൾക്ക് ഓരോ കോഴ്സ് വീതം.
2. എൻ.ഐ.ആർ.എഫ് റാങ്കിംഗിൽ ഉൾപ്പെട്ട യൂണിവേഴ്സിറ്റി കോളേജ്, വിമൻസ് കോളേജ് എന്നിവിടങ്ങളിൽ
3. സീനിയർ പ്രൊഫസർ വൈസ്ചെയർമാനായ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ വിഭാഗത്തിനാണ് കാര്യവട്ടത്തെ നടത്തിപ്പ് ചുമതല. ഈ സമിതിയാവും കോഴ്സിന്റെ സ്കീമും സിലബസും തയ്യാറാക്കുക. ഇതിന് സർവ്വകലാശാല അംഗീകാരം നൽകും.
4. കോളേജുകൾക്ക് സ്കീമും സിലബസും സർവ്വകലാശാല നൽകും. നാലാംവർഷ കോഴ്സ് നടത്തിപ്പിന് കൂടുതൽ അടിസ്ഥാനസൗകര്യങ്ങൾ വേണ്ടിവരും.
ചട്ടം വരുന്നു
നാലുവർഷ ബിരുദകോഴ്സ് തുടങ്ങാനുള്ള നിയമങ്ങളടങ്ങിയ റഗുലേഷൻ ഉടൻ നിലവിൽവരും. റഗുലേഷന്റെ കരട് യൂണിവേഴ്സിറ്റികൾക്ക് കൈമാറിയിട്ടുണ്ട്. നിയമപരമായ ചട്ടങ്ങൾ സർവ്വകലാശാലകളിലെ അക്കാഡമിക് കൗൺസിൽ അംഗീകരിച്ചാൽ റഗുലേഷൻ നിലവിൽവരും.
''കേരള സർവകലാശാലയിൽ ആദ്യം നാലുവർഷ കോഴ്സ് തുടങ്ങുന്നത് അഭിമാനകരമാണ്. ഡിമാന്റുള്ള വിഷയങ്ങളിലാവും കോഴ്സുകൾ.''
-ഡോ.മോഹനൻ കുന്നുമ്മൽ
വൈസ്ചാൻസലർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |