നാഗർകോവിൽ: കന്യാകുമാരി വന്യജീവി സങ്കേതത്തിൽ എത്തിപ്പെട്ട അരിക്കൊമ്പന്റെ നടത്തം കേരളത്തിലേക്കെന്ന് വ്യക്തമാക്കി തമിഴ്‌നാട് വനംവകുപ്പ്. വെളളിയാഴ്‌ച രാത്രിയോടെയാണ് അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ എത്തിച്ചേർന്നത്. റേഡിയോ കോളർ സിഗ്‌നലുകൾ ലഭിക്കുന്നുണ്ടെന്നും വെളളിയാഴ്‌ച രാത്രിയും ഇന്നലെ പകലും കിലോമീറ്ററുകളോളം ആന സഞ്ചരിച്ചെന്നും അധികൃതർ പറയുന്നു. 402 കിലോമീറ്റർ വിസ്‌തൃതിയുളള കന്യാകുമാരി വന്യജീവി സങ്കേതം ഏഴ് നദികളുടെ ഉത്ഭവസ്ഥാനമാണ്. കടുവകളുടെ ആവാസകേന്ദ്രമാണിവിടം. കടുവയെ ഭയന്നാണ് അരിക്കൊമ്പൻ കേരളത്തിലെ വനം ലക്ഷ്യമാക്കി സഞ്ചരിക്കുന്നതെന്നാണ് തമിഴ്‌നാട് വനംവകുപ്പ് അധികൃതരുടെ വിലയിരുത്തൽ. ധാരാളം ആനകളുള്ള വന്യജീവി സങ്കേതത്തിൽ ആദിവാസി ഊരുകളുമുണ്ട്.
കൊമ്പന്റെ നീക്കം തിരുനെൽവേലിയിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ 24 മണിക്കൂറും നിരീക്ഷിച്ച് വിവരങ്ങൾ കന്യാകുമാരി, അംബാസമുദ്രം, തിരുവനന്തപുരത്തെ വനംവകുപ്പ് ആസ്ഥാനം എന്നിവിടങ്ങളിലേക്ക് കൈമാറുന്നുണ്ട്. വെളളിയാഴ്‌ച പകൽ അരിക്കൊമ്പന്റെ റേഡിയോ സിഗ്നലുകൾ ലഭിച്ചിരുന്നില്ല. പിന്നീട് അപ്പർ കോതയാർ ഡാംസൈറ്റിൽ നിന്ന് 6 കിലോമീറ്റർ മാറി സിഗ്നലുകൾ ലഭിച്ചു. ഉൾവനത്തിലേക്ക് ആന കയറിയപ്പോഴാണ് സിഗ്നൽ നഷ്ടമായതാണെന്നാണ് തമിഴ്‌നാട് വനംവകുപ്പ് പറയുന്നത്.
നെയ്യാറിന് അരികെ...
അപ്പർ കോതയാറിൽ നിന്ന് നെയ്യാർ വന്യജീവി സങ്കേതത്തിലേക്ക് 10 കിലോമീറ്റർ മാത്രമാണ് ആകാശദൂരം. നടന്നെത്താൻ 150 കിലോമീറ്ററെടുക്കും. കൊമ്പൻ ഒരുദിവസം 40 മുതൽ 45 കിലോമീറ്റർ വരെയാണ് നടക്കുന്നത്. കൂടുതൽ സഞ്ചാരവും രാത്രിയിലാണ്.
കനത്ത നിരീക്ഷണം
കൊമ്പൻ കന്യാകുമാരി വനത്തിൽ പ്രവേശിച്ചതായി വിവരം വന്നതിനെ തുടർന്ന് ഡി.എഫ്.ഒയുടെ നേതൃത്വത്തിലുള്ള 15 അംഗസംഘം മൂന്ന് ടീമുകളായി നിരീക്ഷണം ശക്തമാക്കി. ആന കന്യാകുമാരിയിലെ ഉൾവനത്തിലാണ്. ജനവാസ കേന്ദ്രത്തിൽ പ്രവേശിച്ചിട്ടില്ല. ജനവാസ കേന്ദ്രത്തിലോട്ട് വരികയാണെങ്കിൽ വനപാലകർ ആനയെ ഉൾവനത്തിലേക്ക് തുരത്തും. വേണ്ടിവന്നാൽ മയക്കുവെടിയും വയ്‌ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |