റോം : ഇറ്റലിയുടെ മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയെ മിലാനിലെ സാൻ റാഫേൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെർലുസ്കോണിക്ക് ഇക്കഴിഞ്ഞ ഏപ്രിലിൽ രക്ത കോശങ്ങളെ ബാധിക്കുന്ന കാൻസറായ ലുക്കീമിയ സ്ഥിരീകരിച്ചിരുന്നു. ബെർലുസ്കോണിയ്ക്ക് കീമോതെറാപ്പി ആരംഭിച്ചെന്നും റിപ്പോർട്ടുണ്ട്. കാൻസർ സംബന്ധമായ പരിശോധനകൾക്കാണ് അദ്ദേഹത്തെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. 86കാരനായ ബെർലുസ്കോണി ശ്വാസകോശ അണുബാധയെ തുടർന്ന് മേയ് 19 വരെയുള്ള 45 ദിവസം ഇതേ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമായിരുന്നു. നിലവിൽ ബെർലുസ്കോണിയുടെ ആരോഗ്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നാല് തവണ പ്രധാനമന്ത്രിയായ ബെർലുസ്കോണി ഫോർസാ ഇറ്റാലിയ പാർട്ടിയുടെ അദ്ധ്യക്ഷനാണ്. നിലവിൽ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ നേതൃത്വത്തിലെ സർക്കാരിലെ സഖ്യകക്ഷികളിലൊന്നാണ് ഫോർസ ഇറ്റാലിയ. കഴിഞ്ഞ ഒക്ടോബറിൽ ഇദ്ദേഹത്തെ സെനറ്ററായി തിരഞ്ഞെടുത്തിരുന്നു. 2020ൽ കൊവിഡ് ബാധിച്ച ശേഷം ആരോഗ്യ പ്രശ്നങ്ങൾ ഇദ്ദേഹത്തെ നിരന്തരം വേട്ടയാടിയിരുന്നു. 2016ൽ ബെർലുസ്കോണിയെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. മൂന്ന് വർഷങ്ങൾക്ക് ശേഷം കുടലിലും ശസ്ത്രക്രിയ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |