ലണ്ടൻ : മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എം.പി സ്ഥാനം രാജിവച്ചു. പാർട്ടിഗേറ്റ് വിവാദവുമായി ബന്ധപ്പെട്ടാണ് രാജി. പ്രധാനമന്ത്രിയായിരിക്കെ ബോറിസ് 2020 മേയ് - 2021 ഏപ്രിൽ കാലയളവിൽ ലോക്ക്ഡൗണിനിടെ പ്രോട്ടോക്കോൾ ലംഘിച്ച് ഡൗണിംഗ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയിലും ഓഫീസിലും പാർട്ടികൾ നടത്തിയിരുന്നു. പാർട്ടിഗേറ്റ് എന്ന പേരിൽ ആളിപ്പടർന്ന വിവാദവുമായി ബന്ധപ്പെട്ട് പാർലമെന്റ് സമിതിയുടെ അന്വേഷണം പുരോഗമിക്കവെയാണ് ബോറിസിന്റ് രാജി. മുമ്പ് ആരോപണങ്ങൾ നിഷേധിച്ച ബോറിസ് പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചോ എന്നാണ് സമിതി അന്വേഷിക്കുന്നത്. റിപ്പോർട്ട് ഉടൻ പുറത്തുവിടും. റിപ്പോർട്ട് പ്രതികൂലമായാൽ തനിക്ക് സസ്‌പെൻഷൻ ലഭിച്ചേക്കാമെന്നിരിക്കെയാണ് ബോറിസിന്റെ നീക്കം. എന്നാൽ സമിതിയെ രൂക്ഷമായി വിമർശിക്കുന്നതാണ് ബോറിസിന്റെ രാജിക്കത്ത്. വസ്തുതകൾ മനസിലാക്കാതെ തന്നെ കുറ്റക്കാരനെന്ന് വിധിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും രാജിവയ്ക്കാൻ താൻ നിർബന്ധിതനായതാണെന്നും ബോറിസ് പറയുന്നു. തന്നെ പാർലമെന്റിൽ നിന്ന് പുറത്താക്കാനാണ് ശ്രമമെന്നും ബോറിസ് പറയുന്നു. അതേ സമയം, ബോറിസ് രാജിവച്ച പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ മണ്ഡലമായ അക്സ്ബ്രിഡ്ജ് ആൻഡ് സൗത്ത് റസ്‌ലിപിൽ ഉപതിരഞ്ഞെടുപ്പ് നടത്തും. ലോക്ക്‌ഡൗൺ പാർട്ടിയിൽ പങ്കെടുത്തതിന് കഴിഞ്ഞ വർഷം ഏപ്രിലിൽ സർക്കാർ നിയോഗിച്ച അന്വേഷണ സംഘം ബോറിസിന് 50 പൗണ്ട് പിഴ വിധിച്ചിരുന്നു. രാജ്യത്തോട് മാപ്പ് പറഞ്ഞെങ്കിലും നിയമലംഘനം നടത്തിയെന്ന് ബോറിസ് അംഗീകരിച്ചില്ല. ഇതിനിടെ മറ്റ് വിവാദങ്ങളും ബോറിസിനെ വേട്ടയാടിയതോടെ അന്ന് ധനമന്ത്രിയായിരുന്ന ഋഷി സുനക് അടക്കമുള്ള കൺസർവേറ്റീവ് അംഗങ്ങൾ മന്ത്രിസഭ വിട്ടു. ഇതോടെ സെപ്തംബർ 6ന് അദ്ദേഹം പദവി ഒഴിഞ്ഞു. 2019ലാണ് ബോറിസ് പ്രധാനമന്ത്രിയായത്. 2008 - 2016 കാലയളവിൽ ലണ്ടൻ മേയറായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |