കൊച്ചി: ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പി വി അൻവർ എം എൽ എയും കുടുംബാംഗങ്ങളും കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി തിരിച്ചു പിടിക്കണമെന്ന് ഹെെക്കോടതി ഉത്തരവ്. ഉടൻ ഭൂമി തിരിച്ച് പിടിച്ച് റിപ്പോർട്ട് നൽകാനാണ് ഹെെക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പി വി അൻവറിന്റെ കൈവശമുള്ള മിച്ചഭൂമി തിരിച്ചു പിടിക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഇപ്പോൾ ഹെെക്കോടതി നടപടിയെടുക്കാൻ നിർദേശം നൽകിയിരിക്കുന്നത്. വിശദീകരണം സമർപ്പിക്കാൻ പത്ത് ദിവസത്തെ സാവകാശം സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
പി വി അൻവർ എം എൽ എയുടെയും കുടുംബാംഗങ്ങളുടെയും കൈവശമുള്ള മിച്ചഭൂമി ആറുമാസത്തിനുള്ളിൽ തിരിച്ചു പിടിക്കാൻ ഹൈക്കോടതി 2020 മാർച്ച് 20 ന് ഉത്തരവിട്ടിരുന്നു. ഇതു നടപ്പാക്കിയില്ലെന്നാരോപിച്ച് നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ അഞ്ചുമാസത്തിനുള്ളിൽ മിച്ച ഭൂമി തിരിച്ചു പിടിക്കാൻ 2022 ജനുവരിയിൽ ഉത്തരവിട്ടിരുന്നു. ഇതും പാലിച്ചില്ലെന്നാരോപിച്ചാണ് പരാതിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |