ന്യൂഡൽഹി: പി ഡി പി നേതാവ് അബ്ദുൾ നാസർ മഅദനിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ്. കൊല്ലത്തേക്ക് മടങ്ങാനാണ് സുപ്രീം കോടതി അനുമതി നൽകിയിരിക്കുന്നത്. ചികിത്സയ്ക്കായി എറണാകുളത്തേക്കും പോകാം. മഅദനിക്ക് കർണാടക പൊലീസ് അകമ്പടി നൽകേണ്ടതില്ലെന്നും കോടതി അറിയിച്ചു.
പതിനഞ്ച് ദിവസത്തിലൊരിക്കൽ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും കോടതി നിർദേശം നൽകി. ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് മഅദനി നൽകിയ ഹർജിയിലാണ് ഉത്തരവ്. മഅദനിയുടെ ആവശ്യത്തെ കർണാടക സർക്കാർ എതിർത്തിരുന്നു.
മഅദനിക്കെതിരായ കേസിൽ വിചാരണ നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും സുപ്രീം കോടതി വിലയിരുത്തി. സാക്ഷി വിസ്താരമടക്കം പൂർത്തിയായ സാഹചര്യത്തിൽ ഇനി മഅദനിയുടെ സാന്നിദ്ധ്യം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്.
വൃക്ക മാറ്റിവയ്ക്കൽ അടക്കമുള്ള ചികിത്സകൾ ആവശ്യമാണെന്നും രോഗബാധിതനായ തനിക്ക് ഇത്രയും കടുത്ത ജാമ്യവ്യവസ്ഥകൾ ഏർപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടാണ് മഅദനി സുപ്രീം കോടതിയെ സമീപിച്ചത്. കർണാടക പൊലീസിന്റെ ചെലവ് താങ്ങാൻ സാധിക്കുന്നില്ലെന്നും, തന്റെ സുരക്ഷ കേരള പൊലീസിനെ ഏൽപിക്കണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
സുരക്ഷാ ചെലവിനായി കർണാടക സർക്കാർ ഒരുകോടിയോളം രൂപ ആവശ്യപ്പെട്ടത്. ഈ തുക താങ്ങാൻ കഴിയാത്തതിനാൽ ജൂൺ 26ന് മാത്രമാണ് കേരളത്തിലേക്ക് പോയതെന്നാണ് മഅദനി സുപ്രീം കോടതിയെ അറിയിച്ചത്. കൊച്ചിയിൽ വിമാനമിറങ്ങിയതിന് പിന്നാലെ ആസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ കഴിയേണ്ടി വന്നു. ജാമ്യവ്യവസ്ഥകൾ പാലിക്കേണ്ടതിനാൽ നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങി, പിതാവിനെ കാണാതെ മടങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |