പാലക്കാട്: മീനാക്ഷിപുരത്ത് സ്വർണ്ണ വ്യാപാരിയെ തട്ടിക്കൊണ്ടു പോയി 30 ലക്ഷം വില വരുന്ന സ്വർണവും 23000 രൂപയും മൊബൈൽ ഫോണും കവർന്ന കേസിൽ
പിടിയിലായ മുഖ്യ പ്രതികളായ കണ്ണൂർ അഴിക്കോട് കപ്പക്കടവ് അർജുൻ ആയങ്കി (26), കൂട്ടാളി മലപ്പുറം പരപ്പനങ്ങാടി പള്ളിച്ചന്റെ പുരയ്ക്കൽ മുഹമ്മദ് അനീസ് (30) എന്നിവരെ
റിമാൻഡ് ചെയ്തു.
മഹാരാഷ്ട്രയിലെ പുനെയിൽ നിന്നാണ് മീനാക്ഷിപുരം പൊലീസ് ഇവരെ പിടി കൂടിയത്. കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് ആസ്ഥാനത്തെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് ചിറ്റൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ മറ്റു പ്രതികളായ സി.പി.എം കുന്നത്തൂർ ബ്രാഞ്ച് മുൻ സെക്രട്ടറി കിണാശേരി തണ്ണീർപ്പന്തൽ സ്വദേശി ആർ.അജിത്, കൽമണ്ഡപം സ്വദേശി രാഹുൽ, കുന്നത്തൂർമേട് സ്വദേശി ഡിക്സൺ, അത്തിമണി സ്വദേശി രഞ്ജിത്, പട്ടഞ്ചേരി സ്വദേശി വിശാഖ്, മലമ്പുഴ കടുക്കാംകുന്നം സ്വദേശി മുരളീദാസ്, അത്തിമണി കാരികുളം എം.ശ്രീജിത്ത് (വെള്ള), നൂറണി പട്ടാണിത്തെരുവ് സി.പി.ഹൗസിൽ ബി.ബവിർ, മട്ടുമന്ത മുരളി, പരപ്പനങ്ങാടി റൗഫ്, കൽമണ്ഡപം രാഹുൽ എന്ന അപ്പു, അത്തിമണി മനോജ്, അബ്ദുൾ സലീം എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
ഇക്കഴിഞ്ഞ മാർച്ച് 26ന് പുലർച്ചെ 5.25ന് മീനാക്ഷിപുരം മൂലക്കട സൂര്യപാറയിലാണ് കേസിനാസ്പദമായ സംഭവം. തൃശൂർ പുതുക്കാട് സ്വദേശിയായ വ്യാപാരി റാഫേൽ മധുക്കരയിലെ ജുവലറിയിൽ കാണിച്ച ശേഷം തിരികെ കൊണ്ടുവന്ന സ്വർണാഭരണങ്ങളാണ് പ്രതികൾ കവർന്നത്. വ്യാപാരി സഞ്ചരിച്ച സ്വകാര്യ ബസിന് കുറുകെ സംഘം കാർ നിറുത്തി. തുടർന്ന് പ്രതികളിലൊരാൾ ബസിൽ കയറി വ്യാപാരിയെ പിടിച്ചിറക്കി കാറിൽ കയറ്റി തമിഴ്നാട് ഭാഗത്തേക്ക് കൊണ്ടുപോയി. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മർദ്ദിച്ചവശനാക്കിയ ശേഷം സ്വർണവും പണംവും മൊബൈൽ ഫോണും തട്ടിയെടുത്തു. നേരത്തെ പിടിയിലായ ഒന്നാം പ്രതി ശ്രീജിത്ത് സി.പി.എം അത്തിമണി ബ്രാഞ്ച് അംഗമായിരുന്നു. ബവീർ സി.പി.എം മുൻ എം.എൽ.എയുടെ ഡ്രൈവറായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |