രാജാക്കാട്: ചിന്നക്കനാലിൽ കേസന്വേഷണത്തിന്റെ ഭാഗമായെത്തിയ പൊലീസ് സംഘത്തിന് നേരേ ഗുണ്ടാസംഘം നടത്തിയ ആക്രമണത്തിൽ പൊലീസുദ്യോഗസ്ഥന് കുത്തേറ്റു.കായംകുളം കരീലകുളങ്ങര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ
ദീപക്കിനാണ് ശരീരത്തിൽ നാല് കുത്തേറ്റത്.ശസ്ത്രക്രിയയ്ക്ക് വിധേയനായ ദീപക്
അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
സംഭവത്തിൽ നാല് പേർ പിന്നീട് പൊലീസ് പിടിയിലായി. കായംകുളം സ്വദേശികളായ ഷമീർ, മുനീർ, ഫിറോസ് ഖാൻ, ഹാഷിം എന്നിവരെയാണ് പിടികൂടിയത്. ക്വട്ടേഷൻ സംഘത്തെ പിടി കൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ രാത്രിയുടെ മറവിലാണ് ആക്രമിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടു പേരെ, ഈ ക്വട്ടേഷൻ സംഘം മോചിപ്പിക്കുകയും ചെയ്തു.
കായംകുളത്തെ ഹോട്ടൽ ഉടമ റിയാസിനെ മൂന്ന് ദിവസം മുമ്പ് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി മർദിച്ചിരുന്നു. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കമായിരുന്നു കാരണം. ഈ കേസിലെ പ്രതികൾ സൂര്യനെല്ലിയിൽ ഒളിച്ചിരിക്കുന്നതായി പൊലീസിന് വിവരം കിട്ടി. തുടർന്നാണ് എസ്.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പൊലീസ് സംഘം സൂര്യനെല്ലിയിലേക്ക് പുറപ്പെട്ടത്. പുലർച്ചെ രണ്ട് മണിയോടെ ചിന്നക്കനാൽ പവർ ഹൗസിന് സമീപത്ത് വച്ച് പ്രതികളെ കണ്ടെത്തുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പൊലീസ് വാഹനത്തിലേക്ക് പ്രതികളെ കയറ്റാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു വാഹനം ഇവർക്കിടയിലേക്ക് ഓടിച്ച് കയറ്റുകയും പൊലീസിന് നേർക്ക് പെപ്പർ സ്‌പ്രേ പ്രയോഗിക്കുകയുമാണുണ്ടായത്. ഇതിനിടയിൽ മാരകായുധമുപയോഗിച്ച് അക്രമികളിലൊരാൾ സി.പി.ഒ ദീപക്കിനെ കുത്തി. പൊലീസ് വാഹനത്തിന്റെ താക്കോൽ ഊരിക്കളഞ്ഞ ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റ പൊലീസുകാരനെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾ ഉപയോഗിച്ച രണ്ട് വാഹനങ്ങൾ പുലർച്ചെ കൊളുക്കുമലയ്ക്ക് സമീപത്ത് കൂടി പോകുന്നതായി ശ്രദ്ധയിൽപ്പെട്ട പൊലീസ് ആ വഴിക്ക് അന്വഷണം നടത്തുകയായിരുന്നു. വാഹനം ഉപേക്ഷിച്ച് മലമുകളിലൂടെ നടന്ന് പോയിരുന്ന സംഘത്തിലെ നാലു പേരെയാണ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ള പ്രതികൾക്കായി തമിഴ്നാട് അതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് പൊലീസ് തെരച്ചിൽ തുടരുന്നു..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |