കോട്ടയം: പുതുപ്പള്ളി നിയമസഭ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ മണ്ഡലത്തിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയുടെ എംഎൽഎയായി എത്തുമ്പോൾ മണ്ഡലത്തിൽ ഏതൊക്കെ വിഷയങ്ങൾക്ക് പ്രധാന്യം നൽകുമെന്ന ചോദ്യത്തിനാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. പിതാവിന് മണ്ഡലത്തിൽ നടപ്പിലാക്കാൻ സാധിക്കാതെ പോയ പദ്ധതികൾ യഥാർത്ഥ്യമാക്കുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
'കഴിഞ്ഞ 53 വർഷക്കാലം അപ്പ മണ്ഡലത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതിന്റെ തുടർച്ച ഇവിടെ ഉണ്ടാകണം. അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വപ്നം. ഈ തലപ്പാടിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പ്പിറ്റലാണ്. അതിൽ ഇന്നും ഒരു ഔട്ട്‌പേഷ്യന്റ് മാത്രമാണുള്ളത്. ഇൻപേഷ്യന്റ് ഇല്ല. അതിന് സർക്കാരിന്റെ പിന്തുണയുണ്ടാകണം. സർക്കാരിന്റെ സഹായമുണ്ടാകണം. സർക്കാർ വിഷയത്തിൽ ഒരു താൽപര്യം കാണിക്കണം'.
'കഴിഞ്ഞ ഒരു മാസത്തോളമായി സർക്കാർ പുതുപ്പള്ളിയുടെ വികസനത്തെ കുറിച്ച് താൽപര്യം കാണിച്ചിരുന്നല്ലോ. ആ താൽപര്യം ഇനിയും കാണണം. ഈ സൂപ്പർ സ്‌പെഷ്യാലിറ്റ് ആശുപത്രിയുടെ കാര്യത്തിലും സർക്കാർ താൽപര്യം കാണിക്കണം എന്നുള്ളതാണ് എന്റെ ആവശ്യം'- ചാണ്ടി ഉമ്മൻ പറഞ്ഞു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ സർക്കാർ വിരുദ്ധ വികാരമാണ് പ്രകടമായതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളിയിലെ വിജയം അപ്പയുടെ 13ാം വിജയമായി കണക്കാക്കുന്നെന്നും ഇത് അപ്പയെ സ്‌നേഹിച്ച എല്ലാ പുതുപ്പള്ളിക്കാരുടെയും വിജയമാണെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
'നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിൽ ഒരു ഭംഗവും വരുത്തുകയില്ല, വികസന തുടർച്ചയ്ക്ക് വേണ്ടിയാണ് പുതുപ്പള്ളി വോട്ട് ചെയ്തിരിക്കുന്നത് . കഴിഞ്ഞ 53 വർഷം അപ്പ ഈ നാട്ടിൽ വികസനവും കരുതലുമായി ഉണ്ടായിരുന്നു. ആ വികസന തുടർച്ചയ്ക്ക് പുതുപ്പള്ളിയോടൊപ്പം താനുമുണ്ടാകും. വോട്ട് ചെയ്തവരും വോട്ട് ചെയ്യാത്തവരും തനിക്ക് സമന്മാരാണ്'.
'പുതുപ്പള്ളിയുടെ വികസനത്തിനും വളർച്ചയ്ക്കും ഒരുമിച്ച് പ്രവർത്തിക്കാം. കഴിഞ്ഞ വർഷങ്ങളിൽ ഏതൊരു വ്യക്തിക്കും അപ്പയുടെ അടുത്ത് വന്ന് തങ്ങളുടെ പ്രശ്നങ്ങൾ പറയാൻ അദ്ദേഹം കയ്യെത്തുന്ന ദൂരത്തുണ്ടായിരുന്നു. അതിന് അപ്പയെ പിന്തുണയ്ക്കുകയോ വോട്ട് ചെയ്യുകയോ വേണ്ട'- ചാണ്ടി ഉമ്മൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |