തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് അന്വേഷിക്കാനായി സിപിഎം നിയോഗിച്ച കമ്മീഷനിൽ പി കെ ബിജു ഉൾപ്പെട്ടിരുന്നതായി കാണിക്കുന്ന രേഖകൾ പുറത്തുവിട്ട് അനിൽ അക്കര. താൻ ഒരു അന്വേഷണ കമ്മീഷന്റെയും ഭാഗമല്ല എന്ന് പി കെ ബിജു വാർത്താ സമ്മേളനം വഴി അറിയിച്ചതിന് പിന്നാലെയാണിത്. കരുവന്നൂർ ബാങ്കിലെ സിപിഎം കമ്മീഷന്റെ ഭാഗമായിരുന്നു പികെ ബിജു അക്കാര്യം നിഷേധിക്കുകയാണെന്നും അനിൽ അക്കര ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
കല്ലുവെച്ച നുണ പറയുന്നതാര്?. കരുവന്നൂർ ബാങ്കിലെ സിപിഎം കമ്മീഷൻ അംഗമായ പി കെ ബിജു പറയുന്നു അങ്ങനെ ഒരു കമ്മീഷൻ ഇല്ലന്ന്. പാർട്ടിയാപ്പീസിൽ ഇരിക്കുന്ന അന്വേഷണ റിപ്പോർട്ട് ഇന്ന് അരിയങ്ങാടിയിൽപ്പോലും കിട്ടും. കാലം മാറി ഇരുമ്പമറയ്ക്ക് തുരുമ്പായി ഓട്ടവീണു. താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ ചോദിക്ക് താനാരാണെന്ന് അതാണ് ഇപ്പോൾ ഓർമ്മ വരുന്നത് - അനിൽ അക്കര ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു
അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ അറസ്റ്റിലായ പി സതീഷ് കുമാർ തന്റെ ബിനാമി ആണെന്നതടക്കമുള്ള ആരോപണങ്ങൾ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പികെ ബിജു നിഷേധിച്ചിരുന്നു. അനിൽ അക്കര ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നായിരുന്നു പി കെ ബിജു അറിയിച്ചത്. തനിക്കെതിരെ തെളിവുണ്ടെങ്കിൽ അനിൽ മാദ്ധ്യമങ്ങൾക്ക് കൈമാറണമെന്നും സിപിഎം നേതാവ് ആവശ്യപ്പെട്ടു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് അന്വേഷിച്ച പാർട്ടി കമ്മീഷനിൽ താൻ അംഗമല്ലന്നെും അദ്ദേഹം വ്യക്തമാക്കി. ഒരു കള്ളപ്പണക്കാരന്റെയും സംരക്ഷണം കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് ആവശ്യമില്ല. താൻ അന്വേഷണ കമ്മീഷനിലില്ല. പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചോ എന്ന കാര്യം തനിക്കറിയില്ലെന്നും പി കെ ബിജു കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |