പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതി സംഹാരങ്ങൾക്ക് കാരണഭൂതയായ പരാശക്തിയെ ഉപാസിക്കുന്ന കാലമാണ് നവരാത്രി. ഉത്സവാഘോഷങ്ങൾ, പൂജകൾ, ഹോമങ്ങൾ, വ്രതനിഷ്ഠകൾ, വിദ്യകളുടെയും കലകളുടെയും സമർപ്പണം തുടങ്ങിയവയെല്ലാം നവരാത്രി ആരാധനയുടെ ഭാഗമാണ്.
ഈ പ്രപഞ്ചത്തിലെ എല്ലാമെല്ലാം ദേവിയാണ്. സത്വഗുണമായും രജോഗുണമായും തമോഗുണമായും വിളങ്ങുന്നത് ദേവി തന്നെ. പ്രാണനും മനസ്സും ഊർജ്ജവും പഞ്ചഭൂതങ്ങളും ദേവി തന്നെ. വിദ്യാഭ്യാസം, കൃഷി ,ആയോധനവിദ്യ, സംഗീതാദി കലകൾ തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലയിലും വിജയം വരിക്കുവാൻ ജഗദംബയുടെ അനുഗ്രഹം വേണം. അങ്ങനെയുള്ള ദേവിയുടെ കൃപാകടാക്ഷത്തിനായി എല്ലാവരും ഒരുമിച്ചു പ്രാർത്ഥിക്കുന്ന സമയമാണ് നവരാത്രി.
ദസ്സറ, ദുർഗ്ഗാപൂജ തുടങ്ങി പല പേരുകളിലും നാടിന്റെ നാനാഭാഗത്തും ദേവ്യാരാധന നടന്നുവരുന്നു. അജ്ഞാനത്തിനു മേൽ ജ്ഞാനത്തിന്റെയും, തിന്മയ്ക്കു മേൽ നന്മയുടെയും, അധർമ്മത്തിനു മേൽ ധർമ്മത്തിന്റെയും വിജയമാണ് നവരാത്രി. നവരാത്രി കാലത്ത് ഓരോ ദിവസവും ഭിന്നഭാവങ്ങളിൽ ദേവിയെ ആരാധിക്കാറുണ്ടെങ്കിലും മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി ഭാവങ്ങളിലുള്ള ആരാധനയ്ക്കാണ് കൂടുതൽ പ്രചാരം. ദേവിയുടെ ഉപാസനയിലൂടെ എല്ലാ പരിമിതികളെയും ദൗർബല്യങ്ങളെയും മറികടന്ന് നമ്മൾ പൂർണത പ്രാപിക്കുന്നു. ആ പൂർണതയുടെ പ്രതീകമാണ് വിജയദശമി. ആ വിജയമുഹൂർത്തം എല്ലാ ശുഭകാര്യങ്ങളുടെയും തുടക്കത്തിന് ഏറ്റവും അനുയോജ്യമാണ്.
വിജയദശമി നാളിൽ രാവിലെ നമ്മൾ കുഞ്ഞുങ്ങളെ അറിവിന്റെ ആദ്യക്ഷരങ്ങളിലേക്ക് ആനയിക്കുന്നു. ഗുരുനാഥൻ കുഞ്ഞുങ്ങളുടെ കൈപിടിച്ച് ഈശ്വര നാമങ്ങൾ അരിയിൽ എഴുതിക്കുന്നു.
ഓം ഹരി ശ്രീ ഗണപതയേ നമഃ എന്നാണ് സാധാരണ എഴുതിക്കാറുള്ളത്. ഹരി എന്നത് പരമാത്മാവിനെയും, ശ്രീ എന്നത് പരാശക്തിയെയും, ഗണപതി ആ ശക്തിയിൽ നിന്ന് ഉദിക്കുന്ന പ്രണവത്തെയും കുറിക്കുന്നു. നാദരൂപിണിയായ ദേവിയുടെ സ്വരൂപമായ അമ്പത്തൊന്ന് അക്ഷരങ്ങളുടെയും പ്രതീകമാണ് ഈ മന്ത്രം.
നാവിൽ സ്വർണംകൊണ്ട് ഹരിശ്രീ കുറിക്കുന്ന പതിവുമുണ്ട്. പറയുന്നതെന്തും സ്വർണം പോലെ മൂല്യമുള്ളതാകട്ടെ എന്നതാണ് ഇതിന്റെ സങ്കല്പം. അരിയിൽ എഴുതുന്നതുകൊണ്ട് ജീവിതാവശ്യങ്ങൾക്ക് വിദ്യ ഉപകരിക്കട്ടെ എന്ന് താത്പര്യം. ആദിഗുരുവും ആദിമാതാവുമാണ് ദേവി. ദേവിയുടെ കൃപയുണ്ടെങ്കിൽ ഏതു പാമരനും പണ്ഡിതനാകും. മൂകനും വാഗ്മിയാകും. ഏതു മൂഢനും ബുദ്ധിശാലിയായി മാറും. കാളിദാസന്റെയും മൂക കവിയുടെയും ജ്ഞാനസംബന്ധരുടെയുമൊക്കെ ചരിതങ്ങൾ അതാണ് തെളിയിക്കുന്നത്.
തിരുജ്ഞാന സംബന്ധർ കുട്ടിയായിരുന്നപ്പോൾ അച്ഛൻ കുട്ടിയെയുമെടുത്ത് മധുര മീനാക്ഷി ദർശനത്തിനു പോയി . കുഞ്ഞിനെ കുളക്കടവിലിരുത്തി, ക്ഷേത്രക്കുളത്തിൽ അദ്ദേഹം കുളിക്കാനിറങ്ങി. ഇതിനിടയിൽ വിശന്ന കുഞ്ഞ് അമ്മാ, അപ്പാ എന്ന് വിളിച്ചു കരഞ്ഞപ്പോൾ പാർവതീപരമേശ്വരന്മാർ പ്രത്യക്ഷപ്പെടുകയും, ദേവി കുഞ്ഞിനെ മുലയൂട്ടുകയും ചെയ്തു. ഉടൻ കുഞ്ഞിൽ അത്ഭുതകരമായ ജ്ഞാനം ഉണരുകയും ഈശ്വരസ്തുതികൾ പാടുകയും ചെയ്തുവെന്നാണ് കഥ.
തൊഴിൽ ചെയ്യുന്നവർ പണിയായുധങ്ങളും വിദ്യാർത്ഥികൾ പുസ്തകങ്ങളും കലാകാരന്മാർ അവരുടെ ഉപകരണങ്ങളും ദേവിയുടെ പൂജയ്ക്കായി സമർപ്പിക്കുന്ന സമയമാണ് നവരാത്രി. ജീവിതോപാധിയെ ഈശ്വരനു സമർപ്പിച്ച് ആരാധിക്കുകയും പ്രസാദമായി തിരികെ സ്വീകരിച്ച് മറ്റൊരു വർഷത്തിലേക്കു പ്രവേശിക്കുകയും ചെയ്യുന്നു.
മക്കളുടെ എല്ലാ തെറ്റും ക്ഷമിച്ച് പിന്നെയും പിന്നെയും വാത്സല്യവും അനുഗ്രഹവും ചൊരിയുന്നവളാണ് അമ്മയെന്നതിനാൽ മാതൃരൂപത്തിലുള്ള ഈശ്വരാരാധന ഏറ്റവും ശ്രേഷ്ഠമായി കരുതപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |