കോലഞ്ചേരി: സാമൂഹിക മാദ്ധ്യമങ്ങൾ വഴി നടത്തുന്ന ഹണി ട്രാപ്പ് പെരുകുമ്പോൾ കുടുങ്ങുന്നവരിലധികവും മദ്ധ്യവയസ്കർ. മാനക്കേടോർത്ത് കബളിപ്പിക്കപ്പെടുന്നവർ വിവരം പുറത്ത് പറയാത്തത് ഇത്തരം സംഘങ്ങൾക്ക് വളമാകുന്നു. ഇത്തരം ശ്രമങ്ങൾക്കെതിരെ നടത്തുന്ന ജാഗ്രതയാണ് മികച്ച മുൻകരുതലെന്ന് മുന്നറിയിപ്പ് നൽകി പൊലീസ് അധികൃതരും.
തട്ടിപ്പിന്റെ വഴി
ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് സന്ദേശം അയക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് ചാറ്റിംഗിലൂടെ കൂടുതൽ വിവരങ്ങളും കുടുംബാംഗങ്ങളുടെ വിവരമടക്കം ശേഖരിക്കും. പിന്നീട് വാട്‌സ്ആപ്പ് നമ്പർ ചോദിച്ച് വാങ്ങും. തൊട്ട് പിന്നാലെ വീഡിയോ കാൾ ചെയ്യുന്നതാണ് രീതി. വിവസ്ത്രരായായിരിട്ടാകും വീഡിയോ കാളിൽ പ്രത്യക്ഷപ്പെടുന്നത്. കട്ട് ചെയ്താൽ വോയിസ് മെസേജ് വരും. ഇപ്പോൾ കണ്ട വീഡിയോ കാളിന്റെ സ്‌ക്രീൻ ഷോട്ട് ഫേസ്ബുക്കിലടക്കം പങ്കുവയ്ക്കുമെന്നും അല്ലെങ്കിൽ പണം തരണമെന്നും ഭീഷണിയുടെ സ്വരത്തിലായിരിക്കും മെസേജ്. ചില സംഘങ്ങൾ വീഡിയോ കാൾ ചെയ്ത് ഉടൻ കട്ട് ചെയ്യും. ഇതിനിടയിൽ സ്‌ക്രീൻ ഷോട്ട് എടുക്കുകയും ഈ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീല വീഡിയോ വാട്‌സ്ആപ്പിലൂടെ കൈമാറുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഹണിട്രാപ്പിൽ കുടുങ്ങിയവരിൽ പലരും പണം കൊടുത്ത് തലയൂരുകയാണ് ചെയ്യുന്നത്. പലരും ഫേസ്ബുക്കും വാട്‌സ്ആപ്പും ഉപേക്ഷിച്ചു. പണം നൽകാത്തവരുടെ സുഹൃത്തുക്കൾക്ക് വീഡിയോകളും സന്ദേശങ്ങളും കൈമാറിയാണ് ഇത്തരക്കാരെ വരുതിയിലാക്കുന്നത്. ഉത്തരേന്ത്യക്കാരാണ് ഇതിന് പിന്നിലെന്നാണ് വിവരം.
പാലിക്കാൻ നിർദേശങ്ങൾ
പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കാതിരിക്കുക
മെസേജുകളിലെ ലിങ്കുകൾ ഡിവൈസിൽ തന്നെ തുറക്കാതിരിക്കുക
ഇനി തുറക്കണമെങ്കിൽ ഡീഫോൾട്ട് ബ്രൗസറായി ക്രോം അല്ലാത്ത ഏതെങ്കിലും ഉപയോഗിക്കുക.
ഇനി ഇങ്ങനെ ഒരു വീഡിയോയിൽപ്പെട്ടാൽ വന്നാൽ അവഗണിക്കാൻ പഠിക്കുക
ഒഴിവാക്കാനെന്ന പേരിൽ പണം കൊടുക്കാതിരിക്കുക.
ഫേസ്ബുക്ക് സൗഹൃദപട്ടിക പ്രൈവറ്റ് ആക്കുക
കോണ്ടാക്റ്റ് ലിസ്റ്റ്, എസ്.എം.എസ് പെർമിഷനുകൾ ആർക്കും നൽകാതിരിക്കുക.
പരാതി നൽകാം
സൈബർ സെല്ലിലോ ലോക്കൽ പൊലീസിലോ നേരിട്ട് പരാതി നല്കുക.
www.cybercrime.gov.in പോർട്ടൽ വഴിയും പരാതി നൽകാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |