തൊടുപുഴ: ആശുപത്രി ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിന്റെ പൂട്ടുതകർത്ത് പണം കവർന്ന പ്രതി അറസ്റ്റിൽ. കൊല്ലം പുത്തൂർ രതീഷാണ് (കോട്ടാത്തല രാജേഷ്- 46) തൊടുപുഴ പൊലീസിന്റെ പിടിയിലായത്. മാർച്ച് 21ന് തൊടുപുഴ നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമുള്ള ആദംസ് സർജിക്കൽസിലായിരുന്നു മോഷണം നടന്നത്. 2500 രൂപയോളമാണ് സ്ഥാപനത്തിൽ നിന്ന് നഷ്ടപ്പെട്ടത്. ഷട്ടറിന്റെ പൂട്ട് അറുത്തുമാറ്റി അകത്തുകയറിയ മോഷ്ടാവ് ഓഫീസിലെയും ക്യാഷ് കൗണ്ടറിലേയും മേശകൾ തുറന്നാണ് പണംകവർന്നത്. ഓഫീസിൽ നിന്ന് താക്കോലെടുത്ത് പാർക്കിങ് ഗ്രൗണ്ടിലുണ്ടായിരുന്ന പിക്ക്അപ്പ് വാനും മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും സ്റ്റാർട്ടായില്ല. താക്കോൽ ഷട്ടറിന് സമീപം ഉപേക്ഷിച്ചിരുന്നു. രാവിലെയെത്തിയ ജീവനക്കാരാണ് പൂട്ടുതകർത്തത് ആദ്യം കണ്ടത്. സ്റ്റാൻഡിന് സമീപത്തെ നീതി മെഡിക്കൽ സ്റ്റോറിന്റെ ഷട്ടറിന്റെ പൂട്ടും തകർത്ത് മോഷ്ടാവ് അകത്തുകയറിയെങ്കിലും ഒന്നും നഷ്ടമായിരുന്നില്ല. പ്രതിയെ സ്ഥാപനത്തിലും പരിസരത്തുമെത്തിച്ച് തെളിവെടുത്തു. 150ലേറെ മോഷണ കേസുകളിലെ പ്രതിയായിരുന്നു രതീഷെന്നും സ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് രീതിയെന്നും പൊലീസ് പറഞ്ഞു. നിലിവിൽ വിവിധ സ്റ്റേഷനുകളിലായി ഏഴ് കേസുകളുണ്ട്. തൃശൂർ പേരാമംഗലം സ്റ്റേഷനിൽ മറ്റൊരു കേസിന് അറസ്റ്റ് ചെയ്ത പ്രതിയെ സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്താൽ തിരിച്ചറിഞ്ഞ് തൊടുപുഴ പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |