തിരുവനന്തപുരം: ടിക്കറ്റെടുത്ത് സിനിമാ തീയേറ്ററിൽ കയറി അർദ്ധ നഗ്നനായി സിനിമ കാണാനെത്തുന്നവരുടെ പഴ്‌സ് മോഷ്ടിക്കുന്ന വിരുതൻ ഒടുവിൽ പിടിയിൽ. വയനാട് സ്വദേശി വിപിൻ (34) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കഴക്കൂട്ടത്ത് സമാനമായ തരത്തില്‍ മോഷണം നടത്തുന്നതിനിടെയാണ് ഇയാൾ കുടുങ്ങിയത്. ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. കഴക്കൂട്ടം ഹരിശ്രീ സിനിമാ തീയേറ്ററിൽ ആറ്റിങ്ങലിലെ സമാന രീതിയിൽ മോഷണം നടത്താൻ ശ്രമിക്കവെയാണ് ഇയാളെ ജീവനക്കാർ കയ്യോടെ പിടികൂടുന്നത്.
ആറ്റിങ്ങൽ ഗംഗ തീയേറ്ററിൽ കഴിഞ്ഞ ദിവസം സിനിമ കാണാനെത്തിയവരുടെ പഴ്‌സ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് കള്ളന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിക്കുന്നത്. മോഷ്ടാവിനായി അന്വേഷണം നടത്തുമ്പോഴാണ് ഇന്നലെ 25 കിലോമീറ്റർ അകലെ കഴക്കൂട്ടത്ത് പ്രതി യാതൊരു കൂസലും ഇല്ലാതെ മോഷണത്തിനെത്തിയത്. ടിക്കറ്റ് എടുത്ത് അകത്ത് കടന്ന പ്രതി പതിവ് പോലെ മോഷണം നടത്താൻ ശ്രമിക്കവേ പിടിയിലാകുകയായിരുന്നു. പിടിയിലായ വിപിനെതിരെ തമ്പാനൂർ സ്റ്റേഷനിലും സമാന കേസ് ഉള്ളതായാണ് വിവരം.
ടിക്കറ്റെടുത്ത് തീയേറ്ററിനുള്ളിൽ കടക്കുന്ന യുവാവ് ആളൊഴിഞ്ഞ ഭാഗത്തേക്ക് മാറിയിരിക്കുകയും സിനിമ തുടങ്ങിക്കഴിഞ്ഞാൽ വസ്ത്രങ്ങൾ ഊരിമാറ്റി അർദ്ധനഗ്നനായി സീറ്റുകൾക്ക് പിന്നിലൂടെ ഇഴഞ്ഞുനീങ്ങി സിനിമ കാണാനെത്തിയവരുടെ പഴ്‌സ് മോഷ്ടിക്കുകയും ചെയ്യുന്നതായിരുന്നു രീതി. സിനിമയിൽ ലയിച്ചിരിക്കുന്നവർ മോഷണവിവരം അറിയില്ല. മോഷണം നടത്തിയ ശേഷം യുവാവ് തിരികെ സീറ്റിലെത്തി വസ്ത്രം ധരിച്ച് മാന്യനായി ഇരിക്കും. സിനിമ കഴിയുന്നതോടെ ഇയാള്‍ ഇറങ്ങി രക്ഷപ്പെടുകയും ചെയ്യും.
ആറ്റിങ്ങല്‍ ഗംഗ തീയേറ്ററിൽ ഏതാനും ദിവസം മുമ്പ് സിനിമ കാണാനെത്തിയ യുവതികളുടെ പഴ്‌സ് നഷ്ടപ്പെട്ടിരുന്നു. ഇവർ അറിയിച്ചതിനെത്തുടർന്ന് ജീവനക്കാർ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണ ദൃശ്യങ്ങൾ ലഭിച്ചത്. ഈ ദൃശ്യങ്ങൾ തീയേറ്റർ അധികൃതർ ആറ്റിങ്ങൽ പൊലീസിന് കൈമാറുകയായിരുന്നു. പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് ആറ്റിങ്ങലില്‍ ആരും പരാതി നല്കിയിരുന്നില്ലെന്ന് ഇൻസ്പെക്ടർ മുരളീകൃഷ്ണ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |