കൊച്ചി: പക്ഷിമൃഗാദികളുടേയും യന്ത്രങ്ങളുടേയുമൊക്കെ ശബ്ദങ്ങൾ അനുകരിച്ച് മിമിക്രിയെ ചിരിയുടെ പൂരപ്പറമ്പുകളിലേക്ക് പറിച്ചുനട്ട മിമിക്സ് പരേഡിന്റെ ആദ്യകാല ശില്പികളിലൊരാളാണ് കലാഭവൻ ഹനീഫ്. 1985ൽ സൈനുദ്ദീനൊപ്പം കൊച്ചിൻ കലാഭവന്റെ പടികടന്നെത്തിയ ഹനീഫ് ഗാനമേളയുടെ ഇടവേളയിലെ മിമിക്രിക്കാരനായി വിലസി. പിന്നീട് അഭിനയപ്രാധാന്യമുള്ള സ്കിറ്റുകളിലേക്ക് വളർന്നപ്പോൾ ഹനീഫ് ഉൾപ്പെടെയുള്ള മിമിക്രിക്കാർക്ക് മിനിസ്ക്രീനിലേക്കും അവിടെനിന്ന് സിനിമയിലേക്കുമുള്ള വാതായനം തുറന്നുകിട്ടി.
ജയറാം, ഹരിശ്രീ അശോകൻ, സിദ്ധിക്ക്, ലാൽ തുടങ്ങി കലാഭവനിലൂടെ വളർന്ന നിരവധി താരങ്ങൾ പിന്നീട് മലയാളസിനിമയിൽ ആധിപത്യമുറപ്പിച്ചപ്പോൾ അവരുടെ ഓരംചേർന്നുനിന്ന ഹനീഫും നൂറ്റിയമ്പതിലേറെ സിനിമകളിൽ ചെറുതല്ലാത്ത വേഷമിട്ടു. അറുപതോളം ജനപ്രിയ ടെലിവിഷൻ പരമ്പരയിലും അഭിനയിച്ചു. കലാഭവൻ സെക്രട്ടറി കെ.എസ്. പ്രസാദ് നയിക്കുന്ന കോമഡിയും മിമിക്സും പിന്നെ ഞാനും എന്ന സ്കിറ്റിലും പ്രധാനതാരമായിരുന്നു. സിനിമാലോകത്ത് വലിയസൗഹൃദബന്ധങ്ങളും സൂക്ഷിച്ചിരുന്നു.
അദ്ദേഹം ഓർമ്മയാകുമ്പോൾ താരമെന്ന നിലയിൽ വലിയനേട്ടങ്ങൾ സ്വന്തമാക്കാനായില്ലെന്നത് നാെമ്പരമായി അവശേഷിക്കുന്നു. സ്വന്തമായൊരു വീട് എന്ന സ്വപ്നവും ബാക്കിവച്ചാണ് ഹനീഫ് വിടവാങ്ങിയത്. മേജർ രവിയും ദിലീപും പങ്കുവച്ച അനുശോചനക്കുറിപ്പുകൾ സിനിമാലോകത്ത് ഹനീഫ് കാത്തുസൂക്ഷിച്ച സൗഹൃദബന്ധങ്ങളുടെ നേർക്കാഴ്ചയാണ്.
എന്റെ പൊന്നുസഹോദരന് ആയിരം പ്രണാമങ്ങൾ, അകാലത്തിലുള്ള ഈ യാത്ര വേണ്ടായിരുന്നു. എന്റെ പൊന്നു സഹോദരാ.. വേദനയോടെ ഈ പട്ടാളക്കാരന്റെ സല്യൂട്ട് സ്വീകരിച്ചാലുമെന്നാണ് മേജർ രവി കുറിച്ചത്. ഒപ്പം ഇരുവരും ഒരുമിച്ചഭിനയിച്ച് ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത 'കബീറിന്റെ ദിവസങ്ങൾ' എന്ന ചിത്രത്തിൽ പരസ്പരം സല്യൂട്ട് ചെയ്യുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.
ഒരുപാട് സിനിമകളിൽ ഒരുമിച്ചഭിനയിച്ചു, സഹോദരനെപ്പോലെ സ്നേഹബന്ധങ്ങൾ ഉണ്ടായിരുന്ന ഹനീഫിക്കയുടെ അപ്രതീക്ഷിത വിയോഗം ദു:ഖകരമെന്ന് ദിലീപും ഫേസ്ബുക്കിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |