തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ജപ്തി ചെയ്ത, പ്രതി എ.കെ.ബിജോയിയുടെ ഭൂമിയിലെ മരം മുറിച്ചു കടത്തിയെന്ന് ആക്ഷേപം. ബാങ്കിന്റെ റബ്‌കോ കമ്മിഷൻ ഏജന്റായിരുന്ന ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരിയിലെ എ.കെ.ബിജോയിയുടെ വീട്ടുവളപ്പിലെ മാവാണ് ഇന്നലെ രാവിലെ മുറിച്ചത്. തലേന്ന് മുറിച്ച മാവിന്റെ അവശിഷ്ടം കാണാത്തതിനാൽ പുറത്തേക്ക് കടത്തിയിരിക്കാമെന്ന് നാട്ടുകാർ പറഞ്ഞു. പരിസരത്തുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുടയിലെ ബി.ജെ.പി പ്രവർത്തകർ എത്തി വീഡിയോ പകർത്തിയതോടെ നാല് തൊഴിലാളികൾ മരം മുറി നിറുത്തി സ്ഥലം വിട്ടു. ഇന്നലെയും മാവ് മുറിക്കുന്നതിന് മുന്നോടിയായി കൊമ്പുകൾ വെട്ടുമ്പോഴാണ് നാട്ടുകാർ ഇടപെട്ടത്.
തന്റെ പേരിലാണ് സ്ഥലമെന്നും ഇ.ഡി. കണ്ടുകെട്ടിയതിൽ ഇതും ഉൾപ്പെടുമെന്ന് അറിയില്ലായിരുന്നെന്നും ബിജോയിയുടെ പിതാവ് നാട്ടുകാരോട് പറഞ്ഞത്രെ. ജപ്തിവിവരം മറച്ചുവച്ചാണ് മരംവെട്ടിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ബിജോയിയുടെ 30 കോടിയുടെ വസ്തുക്കളാണ് ഇ.ഡി നേരത്തെ ജപ്തി ചെയ്തത്. തട്ടിപ്പ് പുറത്തായതിനെ തുടർന്ന് ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ബിജോയിയെ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തിലിറങ്ങി. ബിജോയിയെ ഇ.ഡി നിരവധി തവണ ചോദ്യം ചെയ്തിരുന്നു.
അന്വേഷണം വേണമെന്ന്
കരുവന്നൂർ ബാങ്കിലെ 346 കോടി തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ ബിജോയിയുടെ വീട്ടുപറമ്പിലെ മരം മുറിച്ച് കടത്തിയതിൽ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ബി.ജെ.പി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |